കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായാണ് താരം മൊഴി നൽകിയത്. നിയമവിരുദ്ധമായി ഇന്ത്യയിലെത്തിച്ച വാഹനമാണെന്ന കാര്യം അറിയാതെയാണ് കാർ വാങ്ങിയതെന്നാണ് ദുൽഖർ അന്വേഷണ സംഘത്തോട് വിശദീകരിച്ചത്.
ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തുന്ന ശൃംഖലയെക്കുറിച്ചുള്ള ‘ഓപ്പറേഷൻ നുംഖോറി’ അന്വേഷണത്തിന്റെ ഭാഗമായാണ് ദുൽഖറുമായി ബന്ധപ്പെട്ട നാല് വാഹനങ്ങൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തത്. ദുൽഖർ നായകനായ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ ൽ ഉപയോഗിച്ച നിസാൻ പട്രോൾ വാഹനവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ തുടങ്ങിയ വാഹനങ്ങളും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിക്കുന്ന ആഡംബര വാഹനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ശേഷം കേരളത്തിലെത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
അതേസമയം, വാഹനങ്ങൾ നിയമപരമായാണ് വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടി ദുൽഖർ സൽമാൻ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ കോടതി വിട്ടുനൽകി. എന്നാൽ അന്വേഷണ സംഘത്തിന്റെ അനുമതിയില്ലാതെ വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും, ആവശ്യപ്പെടുന്ന സമയത്ത് അന്വേഷണത്തിന് മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.













































