ഷിംല: വീട്ടുവളപ്പിൽനിന്ന് പേരക്ക പറിച്ച നാലുവയസുകാരിയെ കെട്ടിയിട്ട് മർദ്ദിച്ചു. ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിലാണ് സംഭവം. സംഭവത്തിൽ പ്രദേശവാസിയായ വിമുക്തഭടനെതിരെ പൊലീസ് കേസെടുത്തു. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെയാണ് കെട്ടിയിട്ടത്. സംഭവത്തിന്‍റെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടുവളപ്പിലെ മരത്തിൽനിന്ന് പേരക്ക പറിച്ചെന്ന് പറഞ്ഞാണ് മുൻ സൈനികൻ പെൺകുട്ടിയെ മർദിച്ചതെന്നാണ് വിവരം.
തുടർന്ന് ഇയാൾ പെൺകുട്ടിയെ വീട്ടിലെ ഗോവണിയോട് ചേർന്ന് ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു. സംഭവം കണ്ടെത്തിയ പ്രദേശവാസിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ഇതിന്റെ വിഡിയോ പകർത്തിയത്. രക്ഷിക്കാൻ അഭ്യർഥിച്ച് പെൺകുട്ടി നിർത്താതെ കരയുന്നത് വിഡിയോയിൽ കാണാം. എന്നാൽ പെൺകുട്ടി കരഞ്ഞുപറഞ്ഞിട്ടും വിമുക്തഭടൻ കുട്ടിയെ വെറുതെവിട്ടില്ല. തുടർന്ന് വിഡിയോ പകർത്തിയ ഉദ്യോഗസ്ഥൻ ചൈൽഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചു.
ഇതോടെയാണ് വിമുക്തഭടൻ പെൺകുട്ടിയെ കെട്ടഴിച്ചുവിട്ടത്. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ കുടുംബത്തോട് ക്ഷമാപണം നടത്തുകയും ചെയ്തു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. പ്രതിയായ വിമുക്തഭടനെ ചോദ്യം ചെയ്‌തെന്നും പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് മൊഴിയെടുത്തെന്നും കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു.













































