ടെഹ്റാൻ: യുഎസിന്റെ എഫ് 15 യുദ്ധവിമാനം ഹോർമുസിന് സമീപം തകർത്തുവെന്ന് അവകാശപ്പെട്ട് ഇറാൻ മാധ്യമങ്ങൾ. വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. ഹോർമൂസിന്റെ തെക്കൻ തീരത്തുവച്ചാണ് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനമായ സർഫസ്-ടു-എയർ മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ യുഎസിന്റെ എഫ്- 15 വിമാനമാണ് തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കാര്യത്തിൽ യുഎസോ, ഗൾഫ് രാജ്യങ്ങളോ പ്രതികരിച്ചിട്ടില്ല. നേരത്തെ യുഎസിന്റെ എഫ് 35 പോർ വിമാനവും ഇറാൻ ആക്രമിച്ചിരുന്നു. യുഎസിന്റെ ഈ വിമാനം ആക്രമിക്കുന്ന ആദ്യത്തെ രാജ്യമാണെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എഫ് 35 വിമാനം അടിയന്തര ലാൻഡിങ് നടത്തിയതായി പിന്നീട് യുഎസ് സ്ഥിരീകരിച്ചിരുന്നു.
ടെഹ്റാൻ ടൈംസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവരമനുസരിച്ച്, ഇറാന്റെ തെക്കൻ തീരത്തിന് മുകളിലൂടെ പറന്നിരുന്ന വിമാനം തടഞ്ഞ് ഹോർമൂസിന് സമീപം തകർത്തുവെന്നാണ് പറയുന്നത്. ശത്രുതാപരമായ അതിക്രമണത്തെ പ്രതിരോധിച്ച, വിജയകരമായ നടപടി തന്നെയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിനൊപ്പം പുറത്തുവിട്ട വീഡിയോയിൽ ഇൻഫ്രാറെഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ ലക്ഷ്യം പിന്തുടരുന്നതും തുടർന്ന് പ്രകാശ വിസ്ഫോടനവും കാണാനാകും. ഇത് ആക്രമണമോ, തടയലോ നടന്നതിന്റെ സൂചനയായിരിക്കാമെന്നാണ് വിലയിരുത്തൽ.
അതേസമയം ഇറാനെതിരായ സൈനിക നടപടികൾ ശക്തമാക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പുകൾക്കിടെ, ബ്രിട്ടന്റെ ആണവ അന്തർവാഹിനിയായ എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ എത്തിയതായി ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് ചെയ്തു. മാർച്ച് 6ന് ഓസ്‌ട്രേലിയൻ നഗരമായ പെർത്തിൽ നിന്ന് പുറപ്പെട്ട അന്തർവാഹിനി, ഹോർമുസ് കടലിടുക്കിന് സമീപമുള്ള വടക്കൻ അറബിക്കടലിൽ നിലയുറപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. 1,600 കിലോമീറ്റർ പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളും ഈ അന്തർവാഹിനിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇറാനുനേരെ ആക്രമണം നടത്താൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
#BREAKING
An enemy’s F-15 fighter jet was shot down by Iranian air defense systems near Hormuz Island after being intercepted over the country’s southern coast. pic.twitter.com/jmrFuUQKbd— Tehran Times (@TehranTimes79) March 22, 2026

















































