കോഴിക്കോട്: പട്ടാപ്പകൽ ആളൊഴിഞ്ഞ വീടുകൾ ലക്ഷ്യമിട്ട് മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ കോഴിക്കോട് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പ്രായിപ്പക്കര സ്വദേശിയും നിലവിൽ മുക്കം തൂങ്ങുംപുറത്ത് വാടകയ്ക്ക് താമസിച്ചുവരികയുമായ ‘നീർക്കോലി’ എന്നറിയപ്പെടുന്ന അൽത്താഫാണ് പിടിയിലായത്.
കോഴിക്കോട് ഇരിങ്ങാടൻപള്ളി ജങ്ഷന് സമീപത്തെ വീട്ടിൽ പകൽസമയത്ത് നടന്ന മോഷണക്കേസിലാണ് അറസ്റ്റ്. വീടുടമകൾ പുറത്തുപോയ സമയം ടെറസ് വഴി വീടിനുള്ളിൽ കടന്ന പ്രതി വാതിൽ ബലമായി തുറന്ന് അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നെന്നാണ് പോലീസ് പറയുന്നത്.
കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വേനപ്പാറയിൽ നിന്നാണ് അൽത്താഫിനെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വിവിധ ജില്ലകളിലായി മോഷണവും കഞ്ചാവ് കൈവശംവെച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
വിവിധ സ്ഥലങ്ങളിൽ കുടുംബസമേതം വാടകവീടെടുത്ത് താമസം മാറുന്നതായിരുന്നു പ്രതിയുടെ രീതി. താമസിക്കുന്ന പ്രദേശത്തിന് സമീപമുള്ള ആളൊഴിഞ്ഞ വീടുകൾ നിരീക്ഷിച്ച് പകൽസമയത്ത് മോഷണം നടത്തുന്നതാണ് പതിവെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. മോഷണത്തിലൂടെ ലഭിച്ച പണം ആഡംബര ജീവിതത്തിനും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനുമാണ് ചെലവഴിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കോഴിക്കോട് സിറ്റി മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചേവായൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോഴിക്കോട് സിറ്റി മെഡിക്കല്‍ കോളേജ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ അസി. സബ് ഇന്‍സ്‌പെക്ടര്‍ റഷീദ് കെ.വി, സീനിയര്‍ സവില്‍ പോലീസ് ഓഫീസര്‍ മനോജ് വി.ഡി, ഗോകുല്‍ പ്രകാശ്, സി.പി.ഒ രാഗേഷ് ടി. പ്രേമന്‍ എന്നിവരും ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഏലിയാസ്, എ.എസ്.ഐ നജീബ്, സി.പി.ഒ ഇംതിയാസ് എന്നിവരും ചേര്‍ന്നാണ് അല്‍ത്താഫിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


















































