ടെഹ്റാൻ: അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ തിങ്കളാഴ്ച ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ശക്തമായ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ സുപ്രീം ലീഡറായി മൊജ്താബ ഖമനേയിയെ നിയമിച്ചതിന് പിന്നാലെ ഇറാൻ ആദ്യമായി ഇസ്രയേലിലേക്ക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ അറിയിച്ചു.
മുൻ സുപ്രീം ലീഡർ ആയത്തുള്ള അലി ഖാമനെയിയുടെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകനായ മൊജ്താബ ഖമനേയി പുതിയ സുപ്രീം ലീഡറായി അധികാരമേൽക്കുന്നത്. അതിന് പിന്നാലെ തന്നെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഇതിന് മറുപടിയായി ഇസ്രയേൽ സൈന്യം ഇറാനിലെ “റജീം ഇൻഫ്രാസ്ട്രക്ചർ” ലക്ഷ്യമിട്ട് പുതിയ വ്യോമാക്രമണങ്ങൾ ആരംഭിച്ചതായി അറിയിച്ചു. മിസൈൽ ലോഞ്ച് കേന്ദ്രങ്ങൾക്കും ആഭ്യന്തര സുരക്ഷാ കമാൻഡ് സെന്ററുകൾക്കും നേരെയാണ് ആക്രമണം നടന്നതെന്ന് ഇസ്രയേൽ വ്യക്തമാക്കി.
അതേസമയം പ്രദേശത്തെ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ സ്‌ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും തെറ്റായ വിവരങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് 313 പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ അധികൃതർ അറിയിച്ചു.
ഇതിനിടെ ലെബനനിലെ തെക്കൻ ബെയ്റൂട്ടിൽ ഹിസ്ബുല്ലയുമായി ബന്ധമുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് മുമ്പ് ആ പ്രദേശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായും ഇസ്രയേൽ അറിയിച്ചു. അതേസമയം മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്, ലെബനനിലെ താമസ മേഖലകളിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചുവെന്ന് ആരോപിച്ചു.
സൗദി അറേബ്യയിലെ ഷയ്ബ ഓയിൽ ഫീൽഡിനെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണം സൈന്യം തടഞ്ഞതായി അധികൃതർ അറിയിച്ചു. ബഹ്റിനിലും ഇറാനിയൻ ആക്രമണത്തെ തുടർന്ന് ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഇതോടെ പശ്ചിമേഷ്യയിലുടനീളം സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ശക്തമായി തുടരുകയാണ്.
സംഘർഷം രൂക്ഷമായതോടെ ആഗോള സാമ്പത്തിക വിപണികളിലും പ്രതിഫലിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നപ്പോൾ യൂറോപ്യൻ ഗ്യാസ് വിലകളും കുത്തനെ വർധിച്ചു. ഊർജ്ജ വിതരണത്തിൽ തടസ്സം ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ഏഷ്യയിലും യൂറോപ്പിലും ഓഹരി വിപണികൾ ഇടിഞ്ഞു.














































