പട്ന: അണ്ടർ 19 ലോകകപ്പ് പരീക്ഷ ഒന്നാം റാങ്കിൽ പാസായ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് അടുത്ത പരീക്ഷാക്കാലം. സിംബാബ്‌വെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ച സെഞ്ചുറിക്കു പിന്നാലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് താരം.
ബിഹാർ സമസ്തിപുരിലെ പോഡാർ ഇന്റർനാഷണൽ സ്‌കൂളിലാണ് വൈഭവ് പത്താം ക്ലാസ് പരീക്ഷ എഴുതുക. വൈഭവ് അഡ്മിഷൻ കാർഡ് വാങ്ങിയതായി സ്‌കൂൾ പ്രിൻസിപ്പൽ നീൽ കിഷോർ പറഞ്ഞു. അതേസമയം വൈഭവിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്നും എല്ലാ കുട്ടികൾക്കും ഒരുക്കുന്ന സൗകര്യങ്ങൾ അവനും ഒരുക്കുമെന്നും നീൽ കിഷോർ വ്യക്തമാക്കി.
”ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി ഞങ്ങളുടെ സ്‌കൂളിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതും. അദ്ദേഹത്തിന് അഡ്മിറ്റ് കാർഡ് ലഭിച്ചു. അധ്യാപകരായാലും വിദ്യാർഥികളായാലും രക്ഷിതാക്കളായാലും എല്ലാവരും അവന്റെ വരവിൽ ആവേശത്തിലാണ്. അവൻ ഇപ്പോഴും ഒരു വിദ്യാർഥിയാണ്. പരീക്ഷ എഴുതുന്നതിനാൽ ഞങ്ങൾ അത് മനസ്സിൽ വെച്ചുകൊണ്ടാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ഇതൊരു അക്കാദമിക് പിച്ചാണ്, ക്രിക്കറ്റ് പിച്ചല്ല. വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതിൽ ഒരു പ്രശ്‌നവുമില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. എല്ലാ സൗകര്യങ്ങളും സുരക്ഷയും എല്ലാവർക്കും ഒരുപോലെയായിരിക്കും. ഫെബ്രുവരി 17-ന് പരീക്ഷകൾ ആരംഭിക്കും.” – നീൽ കിഷോർ പറഞ്ഞു.
അതേസമയം പരീക്ഷാത്തിരക്കായതോടെ ടി20 ലോകകപ്പ് കാണാൻ പോലും വൈഭവിന് സമയം ലഭിച്ചേക്കില്ല. മാർച്ച് 11 വരെയാണ് പരീക്ഷ. പിന്നാലെ താരം ക്രിക്കറ്റിലേക്ക് മടങ്ങും. ഐപിഎൽ സീസൺ തുടങ്ങുന്നതോടെ രാജസ്ഥാൻ റോയൽസിന്റെ ക്യാമ്പിലേക്കാകും വൈഭവ് പരീക്ഷയ്ക്ക് ശേഷം പോകുക.
ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായത്. 15 ഫോറും 15 സിക്‌സും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. ടൂർണമെന്റിലെ താരവും വൈഭവായിരുന്നു. ഏഴ് കളികളിൽ നിന്നായി 62.71 ശരാശരിയിലും 169.49 സ്‌ട്രൈക്ക് റേറ്റിലും 439 റൺസാണ് താരം അടിച്ചുകൂട്ടിയത്.













































