കൽപ്പറ്റ: വയനാട്ടിൽ ഏഴ് പേർക്കുകൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. നേരത്തെ 16 പേരുടെ സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചത്. ഇതിൽ വ്യാഴാഴ്ച വരെ ഒൻപത് പേരുടെ പരിശോധനാ ഫലം വന്നിരുന്നു. ബാക്കിയുള്ള ഏഴുപേരുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. കൊടുത്ത മുഴുവൻ സാമ്പിളുകളെല്ലാം പോസിറ്റീവാകുകയായിരുന്നു. നിലവിൽ കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയിലെ പല സ്കൂളുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറി,
എന്താണ് ഷിഗല്ല? രോഗത്തിന്റെ സഞ്ചാരം എങ്ങനെ?
നമ്മുടെ ശ്രദ്ധ അൽപ്പമൊന്നു തെറ്റിയാൽ മരണം വരെ സംഭവിക്കാവുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ്. ഈ അണുബാധ കുടലിലാണുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകും. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലും രോഗം പകരാം. രോഗം ഗുരുതരമാകുന്നത് മരണകാരണമാകാം.
അതുപോലെ ഷിഗെല്ല രോഗം ബാധിച്ചയാളുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും. ചിലപ്പോൾ ഒരാഴ്ചയ്ക്കുശേഷവും രോഗലക്ഷണം പ്രകടമാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം.
പ്രതിവിധി
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയെന്നതാണ് രോഗത്തെ അകറ്റിനിർത്താനുള്ള വഴി. നിപ പോലെ വ്യാപിക്കാനും സാധ്യതയുള്ളതെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കും. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ്. ലായനി എന്നിവ കുടിക്കണം. സ്വയം ചികിത്സ നടത്താതെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം.















































