ആലപ്പുഴ∙ ശബരിമലയിലെ സ്വർണ്ണം കട്ടവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ. സ്വർണക്കൊള്ളയിലെ പ്രതികൾ എല്ലാം മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരാണ്. തന്ത്രി അകത്തും മന്ത്രിമാർ പുറത്തും എന്നതാണു സ്ഥിതി. മന്ത്രി വാസവൻ രാജി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ്ചെയ്യപ്പെട്ട പ്രതികൾക്ക് എസ്ഐടിയുടെ അനാസ്ഥ കാരണമാണു ജാമ്യം ലഭിച്ചത്. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു. സ്വർണക്കൊള്ളയ്ക്കെതിരെ യുഡിഎഫ് പോരാട്ടം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തു. എസ്.ശശിധരന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് അടൂര്‍ പ്രകാശിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തത്. ഉപ്പളയിലെ പാര്‍ട്ടി പരിപാടിക്കു ശേഷം ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് എസ്‌ഐടി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
അവര്‍ ചോദിച്ചതിനെല്ലാം കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഉള്‍പ്പെടെ അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു. അതെല്ലാം അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചൊന്നും ചോദിച്ചില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പോറ്റിയുമായി ഒരുമിച്ച് ഇരുത്തിയല്ല മൊഴി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.സോണിയ ഗാന്ധിയുമായുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൂടിക്കാഴ്ചയിലും അടൂർ പ്രകാശ് ഉണ്ടായിരുന്നു. പോറ്റിയും അടൂർ പ്രകാശും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നോ എന്നാണ് എസ്ഐടി പ്രധാനമായും അന്വേഷിക്കുന്നത്. പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളിലും വാങ്ങിയ പാരിതോഷികത്തിലും ചോദ്യം ചെയ്യലിൽ എസ്ഐടി വ്യക്തത തേടി എന്നാണ് വിവരം.
















































