ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നത് ഉറപ്പായതിനാലാണ് തമിഴ്നാടിനെ കേന്ദ്ര ബജറ്റിൽ അവഗണിച്ചതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബജറ്റിനെ നിരാശാജനകമെന്ന് വിശേഷിപ്പിക്കുകയും സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ പൂർണമായും അവഗണിച്ചുവെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. സംസ്ഥാനം തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സന്ദർഭമായതിനാൽ ബജറ്റിൽ തങ്ങളുടെ ആശങ്കകൾ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിശദമായ പ്രസ്താവനയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷമെങ്കിലും ബി.ജെ.പി. സർക്കാരിന്റെ കണ്ണുകളിൽ തമിഴ്‌നാട് തെളിഞ്ഞു കാണുമെന്നും ഞങ്ങളുടെ ശബ്ദം അവരുടെ ചെവികളിൽ എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകൾ തകർത്ത് കേന്ദ്ര സർക്കാർ പകരം വലിയ നിരാശയാണ് നൽകിയത്,” അദ്ദേഹം പറഞ്ഞു.
ദരിദ്രർക്കും സ്ത്രീകൾക്കും കർഷകർക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രയോജനകരമായ പ്രധാന പദ്ധതികളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും സ്റ്റാലിൻ ആരോപിച്ചു. തമിഴ്‌നാടിനായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കാത്തതിലും പ്രധാന പദ്ധതികളുടെ തടഞ്ഞുവെച്ച ഫണ്ടുകൾ വിതരണം ചെയ്യാത്തതിലും അദ്ദേഹം കേന്ദ്രത്തെ വിമർശിച്ചു. സംസ്ഥാനങ്ങളുടെ മൊത്തം നികുതി വരുമാനത്തിൽ 41 ശതമാനത്തിൽ നിന്ന് 50 ശതമാനമായി വർധിപ്പിക്കണമെന്ന തമിഴ്‌നാടിന്റെയും മറ്റ് പല സംസ്ഥാനങ്ങളുടെയും ദീർഘകാല ആവശ്യം വീണ്ടും അവഗണിക്കപ്പെട്ടുവെന്ന് സ്റ്റാലിൻ പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തേക്ക് 4.097 ശതമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്ന നികുതി വിഹിതത്തിൽ തമിഴ്‌നാടിന്റെ ഓഹരിയെക്കുറിച്ചും സ്റ്റാലിൻ ആശങ്ക പ്രകടിപ്പിച്ചു. പ്രാഥമിക കണക്കുകൾ ഉദ്ധരിച്ച്, മറ്റ് സമാന സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പ്രതിവർഷം ഏകദേശം 5,000 കോടി രൂപയുടെ വരുമാന നഷ്ടത്തിന് കാരണമായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.ടി. പരിഷ്കാരങ്ങൾ സംസ്ഥാനങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ച ഈ സമയത്ത് കേന്ദ്ര നികുതികളിൽ തമിഴ്‌നാടിൻ്റെ ഓഹരി ഏകദേശം 1,200 കോടി രൂപയായി കുറച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജൽ ജീവൻ മിഷന് കീഴിൽ ആവശ്യപ്പെട്ട 3,112 കോടി രൂപ വിതരണം ചെയ്യാത്തതിനെക്കുറിച്ച് സൂചിപ്പിച്ച്, 2025-26 ബഡ്ജറ്റ് എസ്റ്റിമേറ്റിൽ 67,000 കോടി രൂപയിൽ നിന്ന് റവീസ്ഡ് എസ്റ്റിമേറ്റിൽ 17,000 കോടി രൂപയായി പദ്ധതിയുടെ വകയിരുത്തൽ കുറച്ചതിനെ സ്റ്റാലിൻ വിമർശിച്ചു, ഇത് പദ്ധതിയെ തളർത്താനുള്ള ശ്രമമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

















































