വഡോദര: മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ ഗുജറാത്തിലെ വഡോദരയിൽ നടന്ന സംഭവത്തിൽ മുൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ (53) ആണ് അറസ്റ്റിലായത്. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണത്തിനായി വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെ അകോട്ടയിൽനിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് ജേക്കബ് മാർട്ടിൻ വാഹനം ഓടിച്ചുപോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട എസ്‌യുവി കാർ, വഴിയരികിൽ പാർക്കു ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവയ്ക്കു സാരമായ കേടുപാടുകൾ പറ്റി. സ്ഥലത്തെത്തിയ പൊലീസ്, ജേക്കബ് മാർട്ടിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















































