പാലക്കാട്: ഒറ്റപ്പാലം നഗരത്തോടു ചേർന്ന തോട്ടക്കരയിൽ ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണു മരിച്ചത്. മരുമകന്റെ ആക്രമണത്തിൽ ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസുള്ള മകനും ഗുരുതരമായി പരുക്കേറ്റു. യുവാവിന്റെ ആക്രമണത്തിനിടെ യുവതി നാലു വയസുകാരനുമായി വീടിനു പുറത്തേക്ക് ഓടിരക്ഷപെട്ടപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. പിതാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നാലുവയസുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീടു വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
അതേസമയം പോലീസ് എത്തിയപ്പോൾ വീട്ടിൽനിന്നും സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടി രക്ഷപ്പെട്ടു. ഈ സമയം മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ കണ്ടെത്തി. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. മുഹമ്മദ് റാഫിയും സുൽഫിയത്തും ഏറെനാളായി അകന്നു കഴിയുകയാണ്. ഇവരുടെ വിവാഹമോചന കേസും കോടതിയിലുണ്ട്. ഇതിനിടെ ഭാര്യവീട്ടുകാർ കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ലെന്ന് യുവാവ് പരാതിപ്പെട്ടിരുന്നതായും അറിയുന്നു.















































