തിരുവനന്തപുരം: ഇടതു മുന്നണിയുടെ ഭാഗമാണെന്ന് ജോസ് കെ മാണി തന്നെ പറയുന്ന സാഹചര്യത്തിൽ ആ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല. അത് അവരാണ് തീരുമാനിക്കേണ്ടത്. അവർ തീരുമാനിച്ച് മുന്നണിക്ക് പുറത്തു വരികയാണെങ്കിൽ ചർച്ച ചെയ്യാമെന്നും ചെന്നിത്തല വ്യക്തമാക്കി.എൽഡിഎഫിൽ തന്നെ തുടരുകയാണെങ്കിൽ ചർച്ചയുടെ കാര്യമില്ല.
UDF ൻ്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കേണ്ടതില്ല. ഇത്തവണ യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. അത് മനസിലാകാത്ത ഒരാളെ ഉള്ളൂ, അത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.
ഐഷ പോറ്റി പറഞ്ഞത് ഗൗരവമായ കാര്യം. അവർ ചേർന്ന പാർട്ടിയല്ല ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നു പറഞ്ഞതിന്റെ അർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം സംഭവിച്ചുവെന്നാണ്. ഐഷാ പോറ്റിക്ക് ഉണ്ടായ അവഗണനയെ തുടർന്നാണ് അവർ കോൺഗ്രസിൽ ചേർന്നതെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം നടത്തുന്ന നുണപ്രചരണങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കരുതെന്നും ചെന്നിത്തല പറഞ്ഞു.















































