തിരുവല്ല: ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. രാഹുലിന്റെ പിടിച്ചെടുത്ത ഫോണുകളുടെ പാസ് വേഡ് നൽകാൻ തയ്യാറാകുന്നില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഫോണുകളിലുള്ള തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ നിസ്സഹകരണ നിലപാട് സ്വീകരിക്കുന്നതെന്നാണ് വിവരം. തന്നെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ കഴിയുന്ന നിരവധി തെളിവുകൾ ഫോണുകളിലുണ്ടെന്നും അവ എസ്‌ഐടി പരിശോധിച്ചാൽ തനിക്ക് അനുകൂലമായ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അത് തന്റെ കേസിനെ ബാധിക്കുമെന്നുമാണ് ഫോണിന്റെ ലോക്ക് തുറന്നുനൽകാതിരിക്കാനുള്ള കാരണമായി രാഹുൽ എസ്‌ഐടിയോട് പറയുന്നത്.
നിലവിൽ രാഹുലിന്റെ രണ്ടു ഫോണുകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. അതിലൊന്ന് പാലക്കാട്ടെ കെപിഎം റീജൻസി ഹോട്ടലിൽനിന്ന് രാത്രി കസ്റ്റഡിയിലെടുക്കുമ്പോൾ രാഹുലിന്റെ കൈവശമുണ്ടായിരുന്ന ഒരു സാംസങ് ഫ്‌ളിപ്പ് ഫോണാണ്. മറ്റൊന്ന് രാഹുലിനെ അറസ്റ്റ് ചെയ്ത ശേഷം വീണ്ടും അന്വേഷണ സംഘം പാലക്കാട്ടെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഐഫോണാണ്. രാഹുൽ താമസിച്ചിരുന്ന 2002-ാം നമ്പർ മുറിയിൽ ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പേഴ്‌സണൽ ഫോണുകളിലൊന്ന് കണ്ടെടുത്തത്. എന്നാൽ, ഈ ഫോണുകളുടെ ലോക്ക് പാറ്റേണും പാസ്‌വേഡും നൽകാൻ ഇതുവരെ രാഹുൽ തയ്യാറായിട്ടില്ല.
പരാതിക്കാരി പറഞ്ഞിട്ടുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളടക്കം വീണ്ടെടുക്കണമെങ്കിൽ രാഹുലിന്റെ ഫോൺ തുറന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. മാത്രവുമല്ല, പരാതിക്കാരി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ രാഹുലിന്റെ ഫോണിൽ തന്റെ ദൃശ്യങ്ങൾ ഉള്ളതായി പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഫോണിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ കേസിന് നിർണായകമായ വിവരങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അതിനാൽ, പിടിച്ചെടുത്ത ഫോണുകൾ വിശദ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കാനുള്ള നീക്കത്തിലാണ് എസ്‌ഐടി സംഘം. ഫോണുകളിലെ കോളുകൾ, സന്ദേശങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയാകും പരിശോധനയ്ക്ക് വിധേയമാക്കുക. അതേസമയം, രാഹുലിന്റെ ലാപ്‌ടോപ്പിനായി അന്വേഷണം നടക്കുന്നുണ്ട്. ലാപ്‌ടോപ്പ് എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിശദീകരണവും രാഹുൽ നൽകിയിട്ടില്ല. ലാപ്‌ടോപ്പ് അദ്ദേഹത്തിന്റെ വീട്ടിലെ മുറിയിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് നീങ്ങുന്നത്.
















































