തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചില പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ “തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ”- ജോൺ ബ്രിട്ടാസ് എംപി. ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. ഇപ്പോൾ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും സംസ്ഥാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിനെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിൽ വസ്തുതാപരമായ കൃത്യത വേണമെന്നും, കോൺഗ്രസ് കവലയോഗങ്ങളിലെ പ്രസംഗമല്ല ലോകത്തിലെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖമായതിനാലാണ് ബന്ധപ്പെട്ട വ്യവസായ ഗ്രൂപ്പിന് പരസ്യമായി വിശദീകരണം നൽകേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ് ബുക്ക് കുറിപ്പ്
“തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ”… മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചില പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ ആരുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന ചിന്തയാണിത്. വി.ഡി. സതീശൻ ആലോചിക്കേണ്ട സുപ്രധാനമായ ഒരു കാര്യമുണ്ട്; അദ്ദേഹം ഇപ്പോൾ പ്രതിപക്ഷ നേതാവല്ല, മറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരളത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട പരമമായ ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിനെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിൽ ഭാഗികമായെങ്കിലും ഒരു സത്യം വേണ്ടേ? കോൺഗ്രസിന്റെ കവലയോഗങ്ങളിൽ നടത്തുന്ന പ്രസംഗങ്ങളിലെ അബദ്ധം പോലെയല്ല ഇത്; ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിൽ ഒന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. അതുകൊണ്ടുതന്നെയാണ് ആ വ്യവസായ ഗ്രൂപ്പിന് പരസ്യമായി വിശദീകരണം നൽകേണ്ടി വന്നതും. ഒടുവിൽ, അത് കപ്പലല്ല ബോട്ടാണെന്നും, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വന്ന നിക്ഷേപമാണെന്നുമുള്ള സത്യം മുൻ വ്യവസായ മന്ത്രി പി. രാജീവ് രേഖകൾ സഹിതം പുറത്തുവിടുകയും ചെയ്തു.
വി.ഡി. സതീശൻ സർക്കാർ രണ്ടു മാസം തികയ്ക്കുകയാണ്. ഈ യു.ഡി.എഫ് സർക്കാരിന്റെ പ്രകടനത്തെ വിലയിരുത്താൻ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ, ഇത്തരം ‘തള്ളലുകൾക്ക്’ അപ്പുറം കേരളം പ്രതീക്ഷിക്കുന്ന ചിലതുണ്ട്, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മുന്നണിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒരു ചെറിയ ശതമാനമെങ്കിലും നടപ്പിലാക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. തന്നെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെ പരിലാളനയിൽ വി.ഡി. സതീശൻ അത് മറന്നുപോകരുത്. താനൊരു മുഖ്യമന്ത്രിയാണെന്ന ബോധ്യത്തോടെ വേണം വരുംദിവസങ്ങളിൽ അദ്ദേഹം പ്രവർത്തിക്കാൻ. സ്വന്തം സംഘടനയായ കെ.എസ്.യുവിന്റെ പിള്ളേരുടെ മുന്നിലെങ്കിലും താനൊരു മുഖ്യമന്ത്രിയാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്.


















































