പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള എസ്ഐടി അന്വേഷണത്തിൽ കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടും. അതോടൊപ്പം കൊടിമര നിർമ്മാണവും അന്വേഷിക്കും. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു.
2017ൽ പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ് ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചത്. എസ്ഐടി സംഘം നടത്തിയ മൊഴിയെടുക്കലിൽ കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും ചില വിവരങ്ങള്‍ ലഭ്യമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 2017ല്‍ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാൻ തീരുമാനമായത്.
പഴയ കൊടിമരം ജീര്‍ണാവസ്ഥയിലായതോടെയാണ് മാറ്റി സ്ഥാപിച്ചത്. കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക് പാലകന്മാര്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. ഇവ രാജഭരണകാലത്ത് സമ്മാനം ലഭിച്ചതാണെന്നാണ് രേഖകളില്‍ പറയുന്നത്. കൊടിമരം മാറ്റിസ്ഥാപിക്കുമ്പോള്‍ വാജി വാഹനം തന്ത്രിയെ ഏല്‍പ്പിച്ചു. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ കാലപഴക്കമുള്ളതും മൂല്യവത്തായതുമായ ശില്പമാണ് വാജി വാഹനം . കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്നത് കണ്ടെത്താനായിട്ടില്ല. കൊടിമരം മാറ്റി സ്ഥാപിച്ച വേളയിൽ ഏൽപിക്കപ്പെട്ട വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്.















































