ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. ജാവ്ദേക്കർ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളി നടേശനെ കണ്ടത്. ഉച്ചവരെ വെള്ളാപ്പള്ളി നടേശനൊപ്പം ജാവ്ദേക്കർ ചെലവഴിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.
അതേസമയം വെള്ളാപ്പള്ളിയുടെ വർഗീയ പരമാർശങ്ങൾ വിവാദമാകുന്നതിനിടെയാണ് പുതിയ കൂടിക്കാഴ്ച. മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരേ വെള്ളാപ്പള്ളി നിരന്തരമായി ഉയർത്തുന്ന വർഗീയ പരാമർശങ്ങൾക്കെതിരേ വൻതോതിൽ വിമർശനങ്ങളുയരുന്നുണ്ട്.
സമൂഹിക മാധ്യമങ്ങളിൽ അടക്കം വെള്ളാപ്പള്ളിക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്കെതിരേ രാഷ്ട്രീയമായി ചെറുത്തുനിൽപ്പ് തീർക്കാൻ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനിടെ വെള്ളപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രിക ദിനപത്രം എഡിറ്റോറിയലും എഴുതിയിരുന്നു. മകനുവേണ്ടി പാർട്ടിയുണ്ടാക്കി അയാളെ ബിജെപിയിലേക്കും വിട്ട് താൻ സിപിഎമ്മിനൊപ്പമെന്നു പറഞ്ഞ് രണ്ടുവള്ളത്തിലും കാലിട്ടാണ് വെള്ളാപ്പള്ളിയുടെ യാത്രയെന്നാണ് ചന്ദ്രിക പരിഹസിച്ചത്.















































