ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. ഈമാസം രണ്ടിനാണ് അതിദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടനെ സിക്കന്ദരാബാദിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 70(2), 103(1) എന്നിവ പ്രകാരവും പോക്‌സോ നിയമത്തിലെ 5(എം), 6 എന്നീ സെക്ഷൻ പ്രകാരം പോലീസ് കേസെടുത്തു. പെൺകുട്ടി താമസിച്ചിരുന്ന കെട്ടിടത്തിലെ തമാസക്കാരായ രാജു, വീരു കശ്യപ് എന്നിവരാണ് പ്രതികളെന്നും പിതാവ് പരാതിയിൽ പറയുന്നു. തന്റെ മകൾ ടെറസിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും പിന്നീട് കെട്ടിടത്തിന് പിന്നിലെ വയലിൽ മരിച്ചു കിടക്കുന്നതായാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരും ചേർന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി സംശയിക്കുന്നുന്നതായും പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്നു പിതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ മൂന്ന് ടീമുകൾ രൂപീകരിച്ചു. ഇതിനിടെ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ പ്രതികൾ ഒളിച്ചിരിക്കുന്നതായി പോലീസിന് പിന്നീട് വിവരം ലഭിച്ചു. തുടർന്ന് സിക്കന്ദരാബാദ് പോലീസ് സംഘം പ്രദേശം വളഞ്ഞു. പ്രതികൾ പോലീസിന് നേരെ വെടിയുതിർത്തതായും പോലീസ് തിരിച്ചടിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
പോലീസുമായുള്ള ഏറ്റുമുട്ടലിൽ രാജുവിന്റെയും വീരു കശ്യപിന്റെയും കാലുകൾക്ക് പരുക്കേറ്റു. ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.














































