ഇന്ത്യയെ കണ്ടപ്പോൾ കവാത്ത് മറന്ന് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് 101 റൺസിന്റെ പടുകൂറ്റൻ വിജയം, 10 ചേർന്ന് അടിച്ചെടുത്തത് വെറും 74 റൺസ്, ട്വന്റി20യിൽ വിക്കറ്റ് വേട്ടയിൽ സെഞ്ചുറി തികച്ച് ബുംറ
കട്ടക്ക്: കട്ടക്ക് മണ്ണ് ഇന്ത്യൻ ബോളർമാരുടെ കൂടെ കട്ടയ്ക്ക് കൂടെനിന്നപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്കു വമ്പൻ വിജയം. 101 റൺസ് വിജയമാണു മത്സരത്തിൽ ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ട്വന്റി 20 ചരിത്രത്തിലെ അവരുടെ ഏറ്റവും ചെറിയ സ്കോറായ 74 റൺസിന് ഓൾഔട്ടായി. ഇതോടെ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
അതേസമയം ട്വന്റി20 രാജ്യാന്തര മത്സരങ്ങളിൽ 100 വിക്കറ്റുകളെന്ന നേട്ടം ഈ മത്സരത്തോടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര സ്വന്തമാക്കുകയും ചെയ്തു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡിലേക്കും ഇതോടെ ബുമ്രയെത്തി. അതേസമയം ട്വന്റി20 രാജ്യാന്തര മത്സരങ്ങളിൽ 100 കൊയ്ത ആദ്യ ഇന്ത്യൻ താരം അർഷ്ദീപ് സിങ്ങാണ്. 67 ഇന്നിങ്സുകളിലായി 105 വിക്കറ്റാണ് താരത്തിന്റെ സംഭാവന. അതേസമയം ബുറ 77 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
കട്ടക്കിലെ പിച്ചിൽ ടോസ് ആനുകൂല്യം ലഭിച്ചിട്ടും അതു മുതലെടുക്കാൻ സാധിക്കാതിരുന്ന ദക്ഷിണാഫ്രിക്കയെയാണു മറുപടി ബാറ്റിങ്ങിൽ കണ്ടത്. 14 പന്തിൽ 22 റൺസെടുത്ത യുവതാരം ഡെവാൾഡ് ബ്രെവിസാണ് അവരുടെ ടോപ് സ്കോറർ. സ്കോർ ബോർഡിൽ ഒരു റൺ വരും മുൻപേ ഓപ്പണർ ക്വിന്റൻ ഡികോക്കിനെ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീടൊരു തിരിച്ചുവരവ് സാധ്യതമായില്ല.
എയ്ഡൻ മാർക്രം (14), ട്രിസ്റ്റൻ സ്റ്റബ്സ് (14), മാർകോ യാൻസൻ (12) എന്നിവർ കുറച്ചെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചു. 50 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ മധ്യനിരയും വാലറ്റവും പേരിനു പോലും പോരാടാതെയാണു മടങ്ങിയത്. ഇതോടെ 100 റൺസിൽ എത്താനാകാതെ ദക്ഷിണാഫ്രിക്ക ഓൾഔട്ടായി. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റുകളും നേടി.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 105 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് ഉയർത്തിയത് ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ്. പരുക്കുമാറി തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ അർധ സെഞ്ചറി നേടിയ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
പാണ്ഡ്യ 28 പന്തുകളിൽ 59 റൺസെടുത്തു പുറത്താകാതെനിന്നു. നാലു സിക്സുകളും ആറു ഫോറുകളുമാണ് ഫിനിഷർ റോളിലെത്തി പാണ്ഡ്യ ബൗണ്ടറി കടത്തിയത്. തിലക് വർമ (32 പന്തിൽ 26), അക്ഷർ പട്ടേൽ (21 പന്തിൽ 23), അഭിഷേക് ശർമ (12 പന്തിൽ 17) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച ചണ്ഡീഗഡിൽ നടക്കും.
പരുക്കുമാറി ടീമിലേക്കു തിരിച്ചെത്തിയ ശുഭ്മൻ ഗിൽ മത്സരത്തിന്റെ മൂന്നാം പന്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞു മടങ്ങി. നാലു റൺസെടുത്ത ഗില്ലിനെ ലുങ്കി എൻഗിഡിയുടെ പന്തിൽ മാർകോ യാൻസൻ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ബാറ്റിങ് പവർപ്ലേയിൽ തന്നെ രണ്ടാം വിക്കറ്റും ഇന്ത്യയ്ക്കു നഷ്ടമായി. 12 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവായിരുന്നു അത്. ആദ്യ ആറോവറുകളിൽ 40 റൺസാണ് ഇന്ത്യ നേടിയത്. ഒരു സിക്സും രണ്ട് ഫോറുകളും നേടിയ അഭിഷേക് ശർമ, സ്കോർ 48 ൽ നിൽക്കെ വീണതോടെ ഇന്ത്യൻ നിര പ്രതിരോധത്തിലായി.
എന്നാൽ മധ്യനിര പ്രതിരോധിച്ചു നിന്നതോടെ 13.5 ഓവറുകളിൽ ഇന്ത്യ 100 പിന്നിട്ടു. അവസാന ഓവറുകളിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ അർധ സെഞ്ചുറി നേടിയതോടെ ഇന്ത്യ സുരക്ഷിതമായ സ്കോറിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി മൂന്നും ലുതോ സിപാംല രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
















































