തിരുവനന്തപുരം: കടുത്ത വൈറല്‍ പനിയെ (ഇൻഫ്ളുവൻസ) തുടര്‍ന്ന് റാപ്പര്‍ വേടൻ എന്ന ഹിരൺദാസ് മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായിലെ ആശുപത്രിയിലാണ് വേടനെ പ്രവേശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ഖത്തറില്‍ നടക്കേണ്ടിയിരുന്ന സംഗീതപരിപാടി മാറ്റി. ഡിസംബര്‍ 12-ലേക്കാണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. ദോഹയിലെ ഏഷ്യന്‍ ടൗണിലുള്ള ആംഫി തിയേറ്ററിലാണ് വേടന്റെ പരിപാടി അരങ്ങേറുക.
കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസിൽ വേടൻ പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടർന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടൻ സ്റ്റേജിലെത്തിയത്.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വേടന്‍ ഇപ്പോഴുള്ളത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. വേടന്റെ ആരോഗ്യാവസ്ഥയിൽ ആശങ്കപ്പെടാനില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അറിയിച്ചു. ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പരിപാടി മാറ്റിവെക്കേണ്ടിവന്നതിന് ക്ഷമ ചോദിക്കുന്നതായും വേടന്‍ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.






















































