പാലക്കാട്: തദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്‌തെന്ന യുഡിഎഫ് സ്ഥാനാർഥിയുടെ പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. നഗരസഭാംഗം കെ ജയലക്ഷ്മി, മുൻ കൗൺസിലറും നിലവിലെ ബിജെപി സ്ഥാനാർഥിയുമായ സുനിൽ മോഹനും അടക്കം നാല് പേർക്കെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസെടുത്തത്. പാലക്കാട് മുനിസിപ്പാലിറ്റി 50ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി രമേഷ് ബാബുവിന്റെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതാക്കൾ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇന്നലെ പോലീസ് രമേഷിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന് ശേഷം വിശദമായി റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കും. വിഷയത്തിൽ ബിജെപി നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് പരാതി നൽകി.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ പൂർത്തിയായതോടെ പാലക്കാട് നഗരസഭയിൽ 181 പേരാണ് മത്സരരംഗത്തുള്ളത്. 89 പുരുഷന്മാരും 92 സ്ത്രീകളും ഇതിൽപ്പെടും. നഗരസഭയിലെ 53 വാർഡുകളിലാണ് മത്സരം. 82 പേർ നാമനിർദേശപത്രിക പിൻവലിച്ചു. രണ്ട് പേരുടെ പത്രിക തള്ളി.
















































