ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജികൾ 26 ന് വിശദമായി പരിഗണിക്കാൻ കോടതി മാറ്റിയിരിക്കുകയാണ്. കേരളത്തിൽ തദ്ദേശ തിരെഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ബിഹാർ എസ്ഐആറും ഇതേ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.
അതേസമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, എസ്ഐആർ തന്നെ ഭരണഘടന വിരുദ്ധം എന്ന വാദമാണ് മുസ്ലിംലീഗ്, കോൺഗ്രസ്, സിപിഎം, സിപിഐ ഉൾപ്പെടെയുള്ള പാർട്ടികൾ ഉന്നയിച്ചത്. നേരത്തെ ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളിൽ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

















































