കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കോൺഗ്രസ് സർപ്രൈസ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് വോട്ടില്ല. പുതിയ പട്ടികയിലാണ് വിഎം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയിൽപെട്ടത്. ഇതിനിടെ വിഎം വിനു കല്ലായി ഡിവിഷനിൽ പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ കോൺഗ്രസിനും യുഡിഎഫിനും ഇപ്പോൾ മാത്രമാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പ് ഡിവിഷനിൽ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്. വേറെ ഒരിടത്തേക്കും താമസം മാറുകയോ മറ്റൊരിടത്ത് പോയി താമസിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ തന്നെ അവിടത്തെ വോട്ടർ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.
അതേസമയം പല ഘട്ടങ്ങളിലായി വോട്ടർ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വിഎം വിനുവിൻറെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. ദീർഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് വിഎം വിനു താമസിക്കുന്നത്. പൊതുസ്വീകാര്യൻ എന്ന നിലയിൽ സർപ്രൈസ് സ്ഥാനാർത്ഥിയായിട്ടാണ് വിഎം വിനുവിനെ മത്സരിപ്പിക്കാനൊരുങ്ങിയത്. വൈഷ്ണ സുരേഷിനൊപ്പം വിജയ സാധ്യത കൽപിക്കപ്പെട്ട സ്ഥാനാർഥിയായിരുന്നു വിഎം വിനുവും. അതേസമയം വൈഷ്ണയെ വോട്ടർപട്ടികയിൽ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. രണ്ടുദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനു നിർദേശവും നൽകി.



















































