ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രാജ്യതലസ്ഥാനത്തെ തകർക്കാൻ ഭീകരർ നടത്തിയ ശ്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജെയ്‌ഷെ- മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകരസംഘം ബാബറി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ 6 ന് ഡൽഹിയിലെ ആറിടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് വെളിപ്പെടുത്തൽ.
1992-ൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസമാണ് ഡിസംബർ 6. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരർ ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യാനാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് മൊഴി നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സ്ഫോടന പരമ്പര നടപ്പിലാക്കാൻ ഘട്ടം ഘട്ടമായുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായി ഭീകരസംഘത്തിലെ അംഗങ്ങൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
അഞ്ച് ഘട്ടങ്ങളായാണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്. ഒന്നാം ഘട്ടത്തിൽ ജെയ്‌ഷെ-മുഹമ്മദ്, അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഭീകരസംഘം രൂപീകരിച്ചു. സ്ഫോടകവസ്തുക്കൾ (IED-കൾ) നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയും ഹരിയാനയിലെ നുഹ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്ന് വെടിക്കോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുകയെന്നതായിരുന്നു രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തിൽ മാരകമായ രാസ സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനും ആക്രമണം നടത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ നിരീക്ഷിക്കാനും പദ്ധതിയിട്ടു. നിരീക്ഷണത്തിന് ശേഷം നിർമ്മിച്ച ബോംബുകൾ സംഘാംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുകയെന്നതായിരുന്നു നാലാം ഘട്ടത്തിൽ ഉദ്ദേശ്യം. ഇതിനെല്ലാം ശേഷം ഡൽഹിയിലെ ആറോ ഏഴോ സ്ഥലങ്ങളിൽ ഏകോപിത സ്ഫോടനങ്ങൾ നടത്താനും സംഘം പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം ഈ വർഷം ഓഗസ്റ്റിൽ ആക്രമണം നടത്താനായിരുന്നു യഥാർത്ഥ പദ്ധതിയെന്നും എന്നാൽ പ്രവർത്തനങ്ങളിലെ കാലതാമസം കാരണം പുതിയ തീയതിയായി ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ 6 തിരഞ്ഞെടുക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഏറ്റവും കൂടുതൽ നേതാക്കളും ജനങ്ങളും ഒത്തു ചേരുന്ന ആ മാസം തന്നെ തെരഞ്ഞെടുത്തതും ഒരു കൂട്ടക്കൊല ലക്ഷ്യമിട്ടാണെന്നും സൂചന.















































