കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടിസുനിയെ കണ്ണൂർ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. തനിക്കു മകനെ കാണണമെന്നും പ്രായമായതിനാൽ ദീർഘദൂരം യാത്രചെയ്യാനാവില്ലെന്നും അതിനാൽ തവനൂർ ജയിലിൽനിന്ന് കണ്ണൂരിലേക്ക് മാറ്റണമെന്നുമാണ് കൊടിസുനിയുടെ അമ്മ പുഷ്പ ഹർജിയിൽ ആവശ്യപ്പെട്ടത്.
അതേസമയം ഹർജിയിൽ കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും മറ്റ് ജയിൽച്ചട്ടങ്ങൾ തെറ്റിക്കുകയും ചെയ്തെന്ന് കാണിച്ച് തെളിയിക്കപ്പെട്ടതിന് ശേഷമാണ് കൊടി സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റിയത്. അതുകൊണ്ടുതന്നെ ജയിൽ അധികൃതരുടെ നിലപാട് ഈ കേസിൽ നിർണായകമാകും. നവംബർ 18-ന് കോടതി കേസ് പരിഗണിക്കും.
കൊടി സുനിക്കും ടി.പി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മറ്റുള്ളവർക്കും ജയിലിനകത്ത് ചില ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും സഹായം കിട്ടുന്നുണ്ടെന്ന് പലതവണ ആക്ഷേപമുയർന്നിരുന്നു.


















































