ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ജമ്മു-കശ്മീർ, ഹരിയാന പോലീസ് കഴിഞ്ഞ ദിവസം 350 കിലോഗ്രം സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടർമാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയതെന്ന വിവരമാണ് അന്വേഷണോദ്യോഗസ്ഥർ ഇപ്പോൾ പങ്കുവെയ്ക്കുന്നത്. കൂടാതെ ഡൽഹിയിൽ നടന്നതു ചാവേർ സ്‌ഫോടനമാണെന്നും മുഖ്യ സൂത്രധാരൻ ഡോക്ടർ ഉമർ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉമർ മുഹമ്മദാണ് കാർ ഓടിച്ചിരുന്നു. ഇയാൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.
അതേസമയം ചാവേറെന്ന് സംശയിക്കുന്ന ഉമർ മുഹമ്മദിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പഴയ ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപത്തായിരുന്നു സ്‌ഫോടനം. സംഭവത്തിൽ 8 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിനു മുൻപായി കാർ മൂന്ന് മണിക്കൂറോളം പാർക്ക് ചെയ്തതിന്റേയും പിന്നീട് പൊട്ടിത്തെറിച്ചതിന്റേയും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കറുത്ത മാസ്ക് ധരിച്ചെത്തിയയാളാണ് സ്ഫോടനത്തിനു പിന്നിലെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു.
അതേസമയം ജമ്മു-കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിലെ എട്ട് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്ന് ഡോക്ടർമാരുൾപ്പെടെ ഇതിലുണ്ടായിരുന്നു. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐഇഡി നിർമാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കൾ ഇവരിൽനിന്ന് പിടികൂടിയിരുന്നു. പിടിയിലായ ഡോക്ടർ മുസമ്മിൽ അഹമ്മദ് ഖന്നെയുടെയും ഡോക്ടർ അദീൽ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയ ഉമർ മുഹമ്മദ് എന്നാണ് ഇപ്പോൾ സംശയിക്കപ്പെടുന്നത്.
ഫരീദാബാദ് ഭീകരസംഘത്തിലെ പ്രധാനപ്രതിയും തന്റെ കൂട്ടാളിയുമായ ഡോക്ടർ മുസമ്മിൽ ഷക്കീൽ അറസ്റ്റിലായതോടെ ഉമർ പരിഭ്രാന്തനായെന്നും തുടർന്ന് ഇയാൾ സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്നും അന്വേഷണവൃത്തങ്ങൾ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ താരിഖിൽനിന്നാണ് ഉമർ കാർ വാങ്ങിയതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനം ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന ഫരീദാബാദ് ഭീകരസംഘവുമായുള്ള ഇയാളുടെ ബന്ധം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
അതേസമയം ജനത്തിരക്കേറിയ സ്ഥലത്തേക്ക് ഓടിച്ചുകയറ്റുന്നതിന് മുമ്പ് കാറിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നു. വൈകുന്നേരം 6:52-ഓടെ കാർ പൊട്ടിത്തെറിക്കുകയും സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയും ചെയ്തു. സംഭവത്തിൽ പോലീസ് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

















































