വാഷിങ്ടൺ: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ സൊഹ്റാൻ മംദാനി നടത്തിയ വിജയ പ്രസംഗത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിഗൂഢതകൾ ഒളിപ്പിച്ച പോസ്റ്റ്. തന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ആന്റ് സോ ഇറ്റ്സ് ബിഗിൻസ് എന്ന് ട്രംപ് കുറിച്ചു. ട്രംപിനെ വളർത്തിയ നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചു എന്ന് മംദാനി പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ മറുപടി പോസ്റ്റ്.
നേരത്തെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ വിജയിച്ചതിന്റെ ഒരേയൊരു കാരണം ബാലറ്റിൽ നിന്ന് തന്റെ പേര് കാണാതായതുകൊണ്ടാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ ചാനലിനോട് പ്രതികരിച്ചിരുന്നു. കൂടാതെ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനി വിജയിച്ചതിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ട്രംപ് രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉളളതെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപ് ഉണ്ടായിരുന്നില്ലെന്നതും സർക്കാരിൻറെ അടച്ചൂപൂട്ടലും (ഗവൺമെന്റ് ഷട്ട്ഡൗൺ) തിരിച്ചടിയായെന്ന നിലയ്ക്കാണ് ട്രംപിൻറെ പോസ്റ്റ്. റിപ്പബ്ലിക്കൻമാരെ, ഈ ദീർഘപ്രസംഗം അവസാനിപ്പിച്ച് നിയമസഭയിലേക്ക് മടങ്ങുക എന്നും ട്രംപ് കുറിച്ചു.
അതേസമയം ന്യൂയോർക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ തന്നെ പിന്തുണച്ചവർക്ക് മംദാനി നന്ദി അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ചുകൊണ്ടായിരുന്നു മംദാനിയുടെ പ്രതികരണം. ട്രംപിനെ വളർത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കുമെന്ന് രാജ്യത്തെ കാണിച്ചുവെന്ന് മംദാനി പരിഹസിച്ചു. തന്റെ പ്രസംഗം ട്രംപ് കേൾക്കുന്നുണ്ടെന്ന് അറിയാമെന്നും ശബ്ദം കൂട്ടിവെച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു. ‘ട്രംപിനെ പോലുള്ള ശതകോടീശ്വരൻമാർക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകൾ ചൂഷണം ചെയ്യാനും അനുവദിക്കുന്ന അഴിമതി സംസ്‌കാരം അവസാനിപ്പിക്കും. യൂണിയനുകളുടെ ഒപ്പം ഞങ്ങൾ നിൽക്കും. തൊഴിൽ സംരക്ഷണം വികസിപ്പിക്കും’, മംദാനി പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി മംദാനി ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ വൻ വിജയം കൈവരിച്ചിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനുമാണ് മംദാനി. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം മതവിഭാഗത്തിൽ നിന്നും ഒരു ഒരാൾ ന്യൂയോർക്കിന്റെ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോർക്കിൽ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് 34 കാരനായ മംദാനി.
തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം സൊഹ്‌റാൻ മംദാനിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുക്കാരൻ മേയറായി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിന് അത് വലിയ വിപത്താകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഭീഷണിയെ ആരും മുഖവിലയ്ക്കെടുത്തില്ലെന്നാണ് മംദാനിയുടെ വിജയം സൂചിപ്പിക്കുന്നത്.



















































