പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. ഈ കേസിൽ ഇരുഭാഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി. ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ തുക സുധാകരൻ്റെ മക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. തുക നൽകാൻ ചെന്താമരക്ക് കഴിഞ്ഞില്ലെങ്കിൽ സർക്കാർ സഹായം നൽകണം. കൂടാതെ ചെന്താമര പിഴ അടച്ചില്ലെങ്കിൽ 3 വർഷം തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
അതുപോലെ ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും സൈക്കോളജി, സൈക്ക്യാട്രി റിപ്പോർട്ടുകൾ ഇത് ശരിവെക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. വിചാരണക്കിടെ ഗാന്ധിയല്ല താനെന്ന് പ്രതി കോടതിയിൽ പറഞ്ഞു. ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ലെന്നും ചെന്താമര പറഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം പ്രതിയെ പ്രകോപിപ്പിച്ചു എന്നതാണ് കുറ്റം ചെയ്യാനുള്ള കാരണം. കൊല്ലപ്പെട്ട സുധാകരൻ്റെ മകളുടെ കാര്യത്തിൽ ഡിഫൻസ് കൗൺസിൽ മുൻപാകെ പ്രതി കുറ്റബോധം കാണിച്ചു. പക്ഷെ പ്രതിക്ക് മാനസാന്തരമുണ്ടാകില്ല. ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനം ഇല്ലാതെയാണ് ചെന്താമരയുടെ കുറ്റകൃത്യം. മനസാന്തരപ്പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളത്.സമൂഹത്തിനു പ്രതി പ്രശ്നക്കാരൻ ആണെങ്കിൽ വധശിക്ഷ നൽകാമെന്നു വിവിധ ഹൈക്കോടതി വിധികൾ ഉണ്ട്. എല്ലാ കുറ്റവാളികൾക്കും ഭാവിയുണ്ട്.
എല്ലാ വിശുദ്ധർക്കും ഭൂതം ഉണ്ട്. സുധാകരൻ്റെ മക്കൾക്ക് ചെന്താമര ഭീഷണിയാണ്. കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് കുറ്റബോധം ഇല്ല. ജാമ്യം ലംഘിച്ച് ആണ് കൊലപാതകങ്ങൾ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യത ഉള്ളയാളാണെന്ന് ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ട് ഉണ്ടെന്നും കോടതി പറഞ്ഞു.

















































