പാലക്കാട്: പാലക്കാട്ട് നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും പ്രതിയെന്ന് പോലീസ്. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേർത്തത്. പ്രതിയായ ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ 1,260 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യൻറെ വീട്ടിൽവച്ചാണ് പോലീസ് സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിൽ പ്രതിയായ കണ്ണയ്യൻ പോലീസിൻറെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേർന്നാണി സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയൻറെ മൊഴി. ഇതിൻറെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിചേർത്തത്. ഒലിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
















































