വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ മത്സരങ്ങൾക്കായി അമേരിക്കയിൽ എത്താൻ ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് മുന്നിൽ കർശന ഉപാധികൾ മുന്നോട്ടു വെച്ച് അമേരിക്ക. അമേരിക്കയിൽ നടക്കുന്ന മത്സരങ്ങൾക്ക് ടീമിന് മത്സരദിവസങ്ങളിൽ മാത്രം ഇറാന് പ്രവേശനം അനുവദിക്കുകയുള്ളുവെന്നതാണ് നിബന്ധന. അതായത്, താരങ്ങൾ മത്സരം നടക്കുന്നയന്ന് രാവിലെ അമേരിക്കയിൽ എത്തുകയും ഫൈനൽ വിസിൽ മുഴങ്ങിയാലുടൻ ഫ്ലൈറ്റ് പിടിക്കുകയും വേണം.
അമേരിക്കയുടെ നിർദേശത്തെ കുറിച്ച് മെക്സിക്കോയിലുള്ള ഇറാൻ അംബാസഡർ അബോൾഫാസൽ പസന്ദിഹ് ശനിയാഴ്ച സ്ഥിരീകരിച്ചു. രാവിലെ പ്രവേശിച്ച് അതേ ദിവസം തന്നെ തിരികെ പോകേണ്ടതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം വെള്ളിയാഴ്ചയാണ് ഇറാൻ ടീമിലെ താരങ്ങൾക്ക് വിസ അനുവദിച്ചത്. എന്നാൽ, ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ മെഹ്ദി താജ് ഉൾപ്പെടെ ചില സ്റ്റാഫ് അംഗങ്ങൾക്ക് വിസ നിഷേധിക്കപ്പെട്ടതോടെ ഇരുരാജ്യങ്ങൾക്കിടയിൽ വീണ്ടും നയതന്ത്ര സംഘർഷം ഉയർന്നിരിക്കുകയാണ്.
ഇതിനിടെ ലോകകപ്പ് മത്സരങ്ങൾക്കായി ക്യാമ്പ് ചെയ്യുന്ന മെക്സിക്കോയിൽ ഇറാൻ ടീം ഞായറാഴ്ച രാവിലെ എത്തിച്ചേർന്നു. പുലർച്ചെ 5.30നാണ് ഇറാൻ ടീം മെക്സിക്കോയിൽ എത്തിയത്. വെള്ള ടി-ഷർട്ടുകൾക്ക് മുകളിൽ നീല ബ്ലേസറുകൾ ധരിച്ചാണ് മെക്സിക്കൻ നഗരമായ ടിജുവാന വിമാനത്താവളത്തിൽ ഇറാനിയൻ ടീം എത്തിച്ചേർന്നത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇറാനിയൻ ടീം പങ്കെടുക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഇതിനിടെയാണ് അമേരിക്കയിലെ അരിസോണയിലെ ടക്‌സണിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടീമിൻ്റെ പരിശീലന ക്യാമ്പ് കാലിഫോർണിയയുടെ അതിർത്തിയിലുള്ള മെക്സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റിയത്. ഇറാനായിൻ ടീമിന് മെക്സിക്കോ നേരത്തെ വിസ അനുവദിച്ചിരുന്നു. ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മെയ് 19 മുതൽ ഇറാനിയൻ ടീം തുർക്കിയിലെ റിസോർട്ട് നഗരമായ അന്റാലിയയിൽ പരിശീലന ക്യാമ്പ് നടത്തിവരികയാണ്. അറ്റ്ലാൻ്റ വിമാനത്താവളത്തിൽ നിന്ന് ഒരു സ്വകാര്യ ജെറ്റിലാണ് ഇറാനിയൻ ടീം മെക്സിക്കോയിലേക്ക് പറന്നത്.
എന്നാൽ വിസ പ്രശ്നങ്ങളും അമേരിക്ക- ഇറാൻ ബന്ധത്തിലെ സംഘർഷവും മൂലം ടീമിന് അമേരിക്കയിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ, മെക്സിക്കോയിലെ ടിജുവാനയിലാണ് ടീമിന്റെ താമസം ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കൻ അതിർത്തിക്കു സമീപമുള്ള ഈ നഗരത്തിൽ നിന്നാണ് ടീമിന്റെ മത്സര യാത്രകൾ നടക്കുക. ഓരോ മത്സരത്തിനും ടിജുവാനയിൽ നിന്ന് അമേരിക്കയിലേക്ക് പോയി അതേ ദിവസം തന്നെ മടങ്ങേണ്ടതാണ്.
അതേസമയം ഗ്രൂപ്പ് ജിയിൽ ഉൾപ്പെട്ട ഇറാൻ, ജൂൺ 15നും 21നും ലോസ് ആഞ്ചലസിൽ ന്യൂസിലൻഡിനെയും ബെൽജിയത്തെയും നേരിടും. തുടർന്ന് ജൂൺ 26ന് സിയാറ്റിലിൽ ഈജിപ്തിനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം. എല്ലാ മത്സരങ്ങൾക്കും ഇതേരീതിയിൽ ടീം അംഗങ്ങൾക്ക് യാത്ര ചെയ്യേണ്ടതായി വരും. ഇത്തരത്തിലുള്ള പ്രതിസന്ധികൾക്കിടയിലും ഇറാൻ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവസാന തയ്യാറെടുപ്പ് മത്സരങ്ങളിൽ മാലിയെ 2-0നും ഗാംബിയയെ 3-1നും തോൽപ്പിച്ച് ടീം ആത്മവിശ്വാസത്തോടെയാണ് ടൂർണമെന്റിലേക്ക് കടക്കുന്നത്. യുദ്ധസാഹചര്യത്തിൽ നിലകൊള്ളുന്ന ഒരു രാജ്യത്തിന്റെ ടീമിനെ അതേ സമയം ആതിഥേയ രാജ്യമായ അമേരിക്ക സ്വീകരിക്കുന്ന അപൂർവ സാഹചര്യമാണ് ഈ ലോകകപ്പിനെ പ്രത്യേകതയാർന്നതാക്കുന്നത്.

















































