തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്ത്. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ‘കായകൽപ്പം’ എന്ന പേരിൽ സംസ്ഥാനവ്യാപക ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെയും ഒഴിഞ്ഞ വാർഡുകളുടെയും വിശദമായ കണക്കെടുപ്പ് ആരംഭിച്ചു. നിലവിൽ പരിമിതമായി ഉപയോഗിക്കുന്നതോ ഉപയോഗശൂന്യമായി കിടക്കുന്നതോ ആയ കെട്ടിടങ്ങൾ നവീകരിച്ച് ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിൽ അധിക വാർഡുകൾ, ചികിത്സാ വിഭാഗങ്ങൾ, ലാബുകൾ, നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. ആവശ്യമായ ഇടങ്ങളിൽ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. ജനപ്രതിനിധികൾ, ആരോഗ്യരംഗത്തെ വിദഗ്ധർ, ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി വികസന സമിതികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാനാണ് തീരുമാനം. ആദ്യ പരിപാടി ഈ മാസം 9-ന് കോഴിക്കോട് നടക്കും.
സംസ്ഥാനത്തെ പല സർക്കാർ ആശുപത്രികളിലും രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കിടക്കകളുടെയും ചികിത്സാ സൗകര്യങ്ങളുടെയും കുറവ് അനുഭവപ്പെടുന്നുണ്ട്. ചില സാഹചര്യങ്ങളിൽ രോഗികൾക്ക് താൽക്കാലിക സംവിധാനങ്ങളിൽ ചികിത്സ തേടുകയോ നിലത്ത് കിടക്കേണ്ടി വരികയോ ചെയ്യുന്ന പരാതികളും ഉയരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കെട്ടിട വികസനത്തോടൊപ്പം ആശുപത്രി മാനേജ്മെന്റ്, രോഗിസൗഹൃദ സേവനങ്ങൾ, ശുചിത്വം, ഉപകരണങ്ങളുടെ ലഭ്യത, ജീവനക്കാരുടെ വിന്യാസം തുടങ്ങിയ വിഷയങ്ങളും ‘കായകൽപ്പം’ പദ്ധതിയുടെ ഭാഗമായി വിലയിരുത്തും. ഓരോ ജില്ലയിലെയും പ്രത്യേക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള പ്രവർത്തന പദ്ധതികൾ തയ്യാറാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല കൂടുതൽ കാര്യക്ഷമവും രോഗിസൗഹൃദവുമാക്കുന്നതിനുള്ള ദീർഘകാല പദ്ധതിയുടെ തുടക്കമായാണ് ‘കായകൽപ്പം’ പരിപാടിയെ ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

















































