തിരുവനന്തപുരം: പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രശ്‌ന പരിഹാരത്തിന് ശേഷവും സ്‌കൂൾ അധികൃതർ വാർത്താസമ്മേളനം നടത്തി മന്ത്രിയേയും സർക്കാരിനേയും കടുത്ത ഭാഷയിൽ വിമർശിക്കുന്നതിന് പിന്നിൽ പ്രത്യേക രാഷ്ട്രീയ താത്പര്യമാണെന്ന് ശിവൻകുട്ടി ആരോപിച്ചു.
ഹിജാബ് വിഷയത്തിൽ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു സ്‌കൂൾ മാനേജ്‌മെന്റ് ലക്ഷ്യം. പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുന്നു. കോൺഗ്രസിന് വേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വർഗീയപരവുമായ വിവേചനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കാൻ ആര് ശ്രമിച്ചാലും അത് സർക്കാർ അനുവദിക്കില്ലെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.
വിദ്യാലയങ്ങളെ കക്ഷി രാഷ്ട്രീയത്തിന്റെ വേദിയാക്കാൻ ഒരിക്കലും ആരേയും അനുവദിക്കില്ല. ഒരവസരം കിട്ടി എന്നുള്ളതുകൊണ്ട് ഒരു പിടിഎ പ്രസിഡന്റും പ്രിൻസിപ്പലും മാനേജറും ഇത്രയധികം മോശമായി സർക്കാരിനെയും അതിന്റെ സംവിധാനത്തേയും പരസ്യമായി വിമർശിക്കാൻ പാടുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു. അവർ വലിയ ആഹ്ലാദത്തോടെയാണ് വിമർശനം നടത്തിയത്. എന്നിട്ട് സർക്കാരിനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി വേണ്ട. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമവിരുദ്ധമായ കാര്യങ്ങൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിലിടപെടാനുള്ള അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ടെന്ന്‌നും മന്ത്രി പറഞ്ഞു.
മാത്രമല്ല സ്‌കൂൾ അധികൃതരുടെ ഭാഗത്ത്‌നിന്നും അവരുടെ അഭിഭാഷകയുടെ ഭാഗത്തുനിന്നുമുണ്ടായ അപക്വമായ പരാമർശങ്ങൾ പ്രശ്‌നത്തെ കൂടുതൽ വഷളാക്കാനെ ഉപകരിക്കൂ. അതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് യോജിച്ചതല്ല. സർക്കാർ വിശദീകരണം ചോദിച്ചാൽ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും അഭിഭാഷകയുമല്ലെന്ന് മാനേജ്‌മെന്റിന് ഓർമ വേണം. വിദ്യാർഥികളുടെ പഠനാന്തരീക്ഷം സുരക്ഷിതമാക്കുക എന്നതാണ് പ്രഥമ പരിഗണന. സർക്കാർ വിഷയത്തിൽ നിയമപരമായ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ശിവൻകുട്ടി പറഞ്ഞു.
പ്രശ്‌നം തീർന്നതിന് ശേഷം സർക്കാരിനെയും മന്ത്രിയേയും ഒരടിസ്ഥാനവുമില്ലാതെ വിമർശിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും വിദ്യാഭ്യാസ മന്ത്രി ആരോപിച്ചു. എന്ത് അധികാരമാണെന്നൊക്കെ ചോദിച്ചു. അങ്ങനെയൊന്നും കേരളത്തിലെ ഒരു മാനേജ്‌മെന്റും ഇതുവരെ ചോദിച്ചിട്ടില്ല. സർക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കിൽ അത് അംഗീകരിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.