തിരുവനന്തപുരം: ആർഎസ്എസുകാർ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നു കുറിപ്പെഴുതി ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവിന്റെ ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്ത മരണമൊഴി വീഡിയോ പുറത്ത്. വീഡിയോയിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകന്റെ പേര് യുവാവ് പറയുന്നുണ്ട്. നിധീഷ് മുരളീധരൻ എന്ന പ്രവർത്തകനാണ് പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. എല്ലാവരും കണ്ണൻ ചേട്ടൻ എന്നാണ് ഇയാളെ വിളിക്കുന്നത്. തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോൾ മുതൽ ഇയാൾ തന്നെ പീഡിപ്പിച്ചു വന്നു. ഞാൻ ഒരു ഒസിഡി രോഗിയാണ്. ആറ് മാസമായി ഗുളിക കഴിക്കുന്നു. ഏഴ് കൂട്ടം ഗുളികളുണ്ട്. ഗുളികകൾ കാരണം ആണ് ജീവിച്ചിരിക്കുന്നത്. എന്റെ ജീവിതം കുറച്ച് കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. ഞാൻ ഒരു ഇരയാണ്. മൂന്ന് നാല് വയസ് മുതൽ ഞാൻ തുടരെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഞാൻ നേരിട്ടത് അബ്യൂസ് ആണെന്ന് മനസിലായത് കഴിഞ്ഞ വർഷം മാത്രമാണെന്നും യുവാവ് പറയുന്നു.
യുവാവ് വീഡിയോയിൽ പറയുന്നതിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ
ഇന്ന് സെപ്റ്റംബർ പതിനാല്. സമയം 10.26. ഞാൻ വന്നിരിക്കുന്നത് മരണമൊഴിയുമായാണ്. ഞാൻ എന്തിനായിരിക്കും ജീവിതം അവസാപ്പിക്കുന്നത് എന്ന് എല്ലാവർക്കും സംശയമുണ്ടാകും. അതിന് ഉത്തരമാണ് ഈ വീഡിയോ. ഞാൻ ഒരു ഇന്ററോവേർട്ടാണ്. ഒതുങ്ങി ജീവിക്കുന്ന ടൈപ്പാണ്. ഞാൻ പറയാൻ പോകുന്നത് ജീവിതത്തെ കുറിച്ചാണ്. ഞാൻ ഒരു ഒസിഡി രോഗിയാണ്. ആറ് മാസമായി ഗുളിക കഴിക്കുന്നു. ഏഴ് കൂട്ടം ഗുളികളുണ്ട്. ഗുളികകൾ കാരണം ആണ് ജീവിച്ചിരിക്കുന്നത്. എന്റെ ജീവിതം കുറച്ച് കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. ഞാൻ ഒരു ഇരയാണ്. മൂന്ന് നാല് വയസ് മുതൽ ഞാൻ തുടരെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതാണ് ഒസിഡിക്ക് കാരണം. ഞാൻ നേരിട്ടത് അബ്യൂസ് ആണെന്ന് മനസിലായത് കഴിഞ്ഞ വർഷം മാത്രമാണ്.
എന്നെ അബ്യൂസ് ചെയ്ത ആൾ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. അവന് ഒന്നും അറിയേണ്ട. ഒസിഡി വന്ന ആളുടെ മനസ് എങ്ങനെയാണെന്ന് പറഞ്ഞ് മനസിലാക്കാൻ കഴിയില്ല. മൂന്ന് വയസ് മുതൽ ഞാൻ പീഡനത്തിരയായി വന്നു. പുറത്ത് പറയാൻ പേടിയായിരുന്നു. ആളുകൾ തെളിവുണ്ടോ എന്ന് ചോദിക്കും. തെളിവില്ല. എനിക്ക് അമ്മയും സഹോദരിയുമാണ് എല്ലാം. അവർ കാരണമാണ് ഇത്രയും നാൾ ജീവിച്ചിരുന്നത്. ഇതുപോലെയൊരു അമ്മയേയും സഹോദരുയേയും ലഭിക്കാൻ പുണ്യം ചെയ്യണം. എനിക്ക് ഒരു നല്ല മകനോ, ചേട്ടനോ ആകാൻ കഴിഞ്ഞിട്ടില്ല. പല സ്ഥലങ്ങളിൽ നിന്ന് ഞാൻ പീഡനത്തിനിരയായി. ആണുങ്ങളാണ് പീഡിപ്പിച്ചത്. ജീവിതത്തിൽ നമ്മൾ ഒരിക്കലും ഇടപഴകരുതാത്ത ചില ആളുകളുണ്ട്. അവരാണ് ആർഎസ്എസുകാർ. അവരുടെ ക്യാംപുകളിൽ ഭയങ്കര മോശമായ സാഹചര്യമാണുള്ളത്. ടോർച്ചറാണ് അവിടെ നടക്കുന്നത്.
മെന്റലി, ഫിസിക്കലി, സെക്ഷ്വലി അവർ അബ്യൂസ് ചെയ്യും. കുട്ടികളെയാണ് പീഡിപ്പിക്കുന്നത്. ഫിസിക്കലിയും അബ്യൂസ് ചെയ്യും. പലതും ചെയ്യും. തെളിവ് ചോദിച്ചാൽ നൽകാൻ ഇല്ല. ഇത്ര വർഷം കഴിഞ്ഞാൽ എവിടെ തെളിവ്. ലൈഫിൽ ഒരിക്കലും ആർഎസ്എസുകാരനുമായി ഇടപഴകരുത്. പലർക്കും എന്റേതിന് സമാനമായ അനുഭവം നേരിടേണ്ടിവന്നു. ആരും തുറന്നുപറയാത്തതാണ്. എന്നെ പീഡിപ്പിച്ച ആൾ നിധീഷ് മുരളീധരനാണ്. എല്ലാവരുടെയും കണ്ണൻചേട്ടൻ. ലൈഫ് ലോങ് പീഡിപ്പിക്കുന്നവർക്ക് പീഡിപ്പിച്ച് പോയാൽ മതി. അത് ജീവിതകാലം മുഴുവൻ അനുഭവിക്കണം. ഞാൻ ഒരു വിധത്തിലാണ് ജീവിച്ചുപോകുന്നത്. ജീവിക്കാൻ കഴിയില്ല എനിക്ക്. ശരിക്കും മടുത്തു.
യുവാവ് മുൻപ് പങ്കുവെച്ച ആത്മഹത്യാക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ
‘മൂന്നോ നാലോ വയസുളളപ്പോൾ മുതൽ എന്റെ അയൽവാസിയായ ആ പിതൃശൂന്യൻ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. എന്നെ നിരന്തരം പീഡിപ്പിച്ചു. ലൈംഗികമായ ഒരുപാട് കാര്യങ്ങൾ എന്റെ ശരീരത്തോട് ചെയ്തു. എന്റെ കുടുംബത്തിലെ അംഗത്തെപ്പോലെ, എന്റെ സഹോദരനെപ്പോലെയായിരുന്നു അയാൾ. എന്നെ ആർഎസ്എസ് ക്യാംപിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും വെറുപ്പുളള ഒരു സംഘടനയില്ല. ഞാൻ വർഷങ്ങളോളം പ്രവർത്തിച്ച സംഘടന ആയതുകൊണ്ട് എനിക്ക് നന്നായി അറിയാം. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുത്.
നിങ്ങളുടെ അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിൽപ്പോലും അവരെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക. അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആർഎസ്എസുകാർ. ഇനീഷ്യൻ ട്രെയിനിംഗ് ക്യാംപിലും ഓഫീസേഴ്‌സ് ട്രെയിനിംഗ് ക്യാംപിലും വെച്ച് എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ലൈംഗിക പീഡനം മാത്രമല്ല ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് എന്നെ തല്ലിയിട്ടുണ്ട്. അവർ ഒരുപാട് പേരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്, പീഡിപ്പിക്കുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാംപിൽ നടക്കുന്നത് പീഡനങ്ങളാണ്. ഞാൻ ഇതിൽ നിന്ന് പുറത്തുവന്നതുകൊണ്ടാണ് എനിക്കിത് പറയാൻ പറ്റുന്നത്.
ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരുമായും ഇടപഴകരുത്. എന്നെ പീഡിപ്പിച്ച എൻഎം ഒരു സജീവ ആർഎസ്എസ് ബിജെപി പ്രവർത്തകനാണ്. എനിക്കറിയാം. ഞാൻ മാത്രമല്ല ഇവന്റെ ഇര. മറ്റുളള പല കുട്ടികളും ഇവന്റെ അടുത്തുനിന്ന് പീഡനം നേരിട്ടിട്ടുണ്ട്. ആർഎസ്എസ് ക്യാംപുകളിൽ നിന്നും പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. ഇവരുടെ ക്യാംപുകളിലും ശാഖകളിലും വെച്ച് ഒരുപാട് കുട്ടികൾ പീഡനത്തിനിരയാവുന്നുണ്ട്. ഇവരെയൊക്കെ രക്ഷപ്പെടുത്തി ശരിയായ കൗൺസലിംഗ് കൊടുക്കേണ്ടത് വളരെ ആവശ്യമായ കാര്യമാണ്. ഇവൻ കാരണം പീഡനത്തിനിരയായവർ തുറന്നുപറയണം. ഇവനെയൊക്കെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഇവൻ ഇനിയും പലരെയും പീഡിപ്പിക്കും. അവന് ഒരു കുട്ടി ഉണ്ടായാൽ അതിനെയും ദുരുപയോഗം ചെയ്യും.
അത്രയ്ക്ക് വിഷമാണ് പീഡോ ആയ അവൻ. ഞാനിപ്പോൾ അനുഭവിക്കുന്ന ഒസിഡി എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. വിഷാദത്തിന്റെ അങ്ങേയറ്റത്ത് കൊണ്ട് അത് എത്തിക്കും. ഒസിഡി ഉളള ഒരാളുടെ മനസ് ഒരിക്കലും അയാളുടെ കയ്യിൽ നിൽക്കില്ല. മറ്റൊരാൾ നമ്മുടെ മനസ് നിയന്ത്രിക്കുന്നതുപോലുളള അവസ്ഥയാണത്. ഉത്കണ്ഠ കൂടുമ്പോൾ മരണമാണ് അതിൽ നിന്ന് മോചനം ലഭിക്കാനുളള ഏക വഴിയെന്ന് തോന്നും.
രക്ഷിതാക്കൾ മക്കൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. അവർക്ക് നല്ല സ്പർശനത്തെക്കുറിച്ചും മോശം സ്പർശനത്തെക്കുറിച്ചും പറഞ്ഞുകൊടുക്കണം. അവരുടെ കൂടെ സമയം ചിലവഴിക്കണം. എപ്പോഴും ദേഷ്യപ്പെടുന്ന രക്ഷിതാവാകാതിരിക്കുക. അവരെ കേട്ടിരിക്കാൻ ക്ഷമ കാണിക്കുക. അവരെ നല്ല അന്തരീക്ഷത്തിൽ വളർത്തിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ അത് അവരെ വേദനിപ്പിക്കും. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ട്രോമകളിൽ നിന്ന് ഒരിക്കലും രക്ഷപ്പെടില്ല. ആ ട്രോമകൾ ജീവിതകാലം മുഴുവൻ ഉണ്ടാകും. ലോകത്ത് ഒരു കുട്ടിക്കും എന്റെ അവസ്ഥ ഉണ്ടാകരുത്. അതിന് രക്ഷിതാക്കൾ എപ്പോഴും ശ്രദ്ധിക്കണം. എന്നെ ദുരുപയോഗം ചെയ്തവരെപ്പോലുളളവർ എല്ലായിടത്തും ഉണ്ടാകും. കുട്ടികൾ പേടിച്ചിട്ട് പലതും പുറത്ത് പറയില്ല. എനിക്കും ഭയമായിരുന്നു. എനിക്ക് രക്ഷിതാക്കളോട് പറയാനായില്ല. അതുപോലെ ആവരുത് ഒരു കുട്ടിയും.