ന്യൂഡൽഹി: വിമാനത്തിനടിയിലെ വീൽ അറയിൽ ഒളിച്ചിരുന്ന് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു 13 വയസുകാരനായ അഫ്ഗാൻ ബാലന്റെ സാഹസിക യാത്ര. ആരുമറിയാതെ ഞായറാഴ്ച രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ.
അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിമാനം മാറിയതോടെ യാത്ര ഇന്ത്യയിലേക്കായി. അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ വിമാനത്താവളത്തിലിരുന്നു പരുങ്ങിനടക്കുന്നതു കണ്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിക്കു പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കില്ല.
അതേസമയം ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996ൽ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരൻമാർ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. അതിൽ പ്രദീപ് രക്ഷപ്പെട്ടു, വിജയ് മരിക്കുകയുമായിരുന്നു.