തിരുവനന്തപുരം: റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചതുകൂടാതെ കൈക്കൂലി വാങ്ങിയതിന്റെയും ദൃശ്യം പുറത്തുവന്നതോടെ തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ കൗൺസിലർ ബി. രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. കൗൺസിലർ സ്ഥാനം രാജിവെപ്പിച്ച ശേഷമാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. കൗൺസിലറെ പുറത്താക്കിയതായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ ആണ് അറിയിച്ചത്.
സംഭവത്തെക്കുറിച്ചു പാർട്ടി ജില്ലാ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും നടത്തിയ അന്വേഷണത്തിൽ കൗൺസിലർക്കെതിരെ ഉയർന്ന ആരോപണം ഗുരുതരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചില പ്രവർത്തനങ്ങൾ നടത്തിയെന്ന് പാർട്ടിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജോയ് പറഞ്ഞു.
അതേസമയം കോർപ്പറേഷനിൽ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ അനുവദിച്ചതിനു പിന്നാലെ പ്രദേശവാസികളോട് രാജേന്ദ്രൻ ഒരു ലക്ഷം രൂപ കമ്മിഷൻ ചോദിച്ചുവെന്നായിരുന്നു ആരോപണം. രാജേന്ദ്രൻ പണം വാങ്ങുന്നതിന്റെ ദൃശ്യവും പിന്നാലെ പുറത്ത് വന്നിരുന്നു.