തിരുവനന്തപുരം: എക്‌സാലോജിക്-സി.എം.ആർ.എൽ. സാമ്പത്തിക ഇടപാട് കേസിൽ ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നൽകിയതായി പുറത്തുവന്ന മൊഴി തള്ളി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ മാധ്യമസൃഷ്ടിയാണെന്നും എക്‌സാലോജിക് കേസ് തന്റെ പേരുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എ.കെ.ജി. സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.
“മാധ്യമങ്ങളിൽ വന്നതുകൊണ്ട് എല്ലാം ശരിയാകണമെന്നില്ല. നിങ്ങൾക്ക് പലതും സൃഷ്ടിക്കാം. കുറേക്കാലമായി അത്തരം ശ്രമങ്ങൾ തുടരുകയാണ്. ഇതുകൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമോയെന്ന് നോക്കിക്കോളൂ,” എന്ന് അദ്ദേഹം പറഞ്ഞു.
എക്‌സാലോജിക്കിന് പുറമെ ‘ലേക്കർ ഇന്ത്യ കോർപ്പറേഷൻ’ എന്ന പേരിൽ വീണ വിജയന് മറ്റൊരു കമ്പനിയുണ്ടോയെന്ന ചോദ്യത്തിന്, “കമല ഇന്റർനാഷണൽ വിട്ടോ?” എന്നായിരുന്നു പിണറായി വിജയന്റെ മറുചോദ്യം.
ശശിധരൻ കർത്ത ഇ.ഡിക്ക് നൽകിയതായി പുറത്തുവന്ന മൊഴിയിൽ, പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ മകൾ ടി. വീണയ്ക്കും എക്‌സാലോജിക്കിനും പണം നൽകിയതെന്നും, വീണയോ എക്‌സാലോജിക്കോ സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. 2024 ഏപ്രിൽ 17-ന് രേഖപ്പെടുത്തിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, എക്‌സാലോജിക്കിന് പുറമെ ‘ലേക്കർ ഇന്ത്യ കോർപ്പറേഷൻ’ എന്ന മറ്റൊരു കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകൾ മേയ് 27-ന് വീണയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ ഇ.ഡി.യ്ക്ക് ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.



















































