കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവ രാജഗിരി ആശുപത്രിയിൽ വൈകിട്ട് നാലരയോടെയായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനാണ് പിപി തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില മോശമായി. വെൻറിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. ഇടയ്ക്ക് നില മെച്ചപ്പെട്ടെങ്കിലും ഇന്നു രാവിലെയോടം നില വീണ്ടും മോശമാവുകയായിരുന്നു.
2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറും നാലു വട്ടം എംഎൽഎയും ഒരുവട്ടം മന്ത്രിയുമായി. മാർക്കറ്റ്‌ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ടി.വി.തങ്കമ്മ. മക്കൾ: ഡോ. രേഖ, ഡോ. രേണു, വർഗീസ് പി. തങ്കച്ചൻ. മരുമക്കൾ: തിരുവല്ല തട്ടാംകുന്നേൽ ഡോ. സാമുവൽ കോശി, പാമ്പാടി പറപ്പിള്ളിൽ ഡോ. തോമസ് കുര്യൻ, സെമിന വർഗീസ്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് അകപറമ്പ് യാക്കോബായ സുറിയാനിപ്പളളിയിലാണ് സംസ്കാരം. അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്.
അങ്കമാലി നായത്തോട് പൈനാടത്ത് ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29 നാണ് പിപി തങ്കച്ചൻ ജനിച്ചത്. തേവര എസ്എച്ച് കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമ വിദ്യാർഥിയായി. പിന്നീട് അഭിഭാഷകനായി പ്രവർത്തിച്ചു. പെരുമ്പാവൂർ നഗരസഭാംഗമായാണ് പൊതുജീവിതമാരംഭിച്ചത്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ നഗരസഭാ ചെയർമാനായിരുന്നു. 68 ൽ സ്ഥാനമേൽക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർമാനായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ മണ്ഡലം വൈസ്പ്രസിഡന്റ് ചുമതലയിൽ തുടങ്ങി ബ്ലോക്ക് പ്രസിഡന്റ്, എറണാകുളം ഡിസിസി പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2004 ൽ ഏതാനും മാസം കെപിസിസി അധ്യക്ഷനായും പ്രവർത്തിച്ചു.
1991 ൽ നിയമസഭാ സ്പീക്കറായി. . 1992 ൽ കേരളത്തിൽനിന്ന് ആദ്യമായി, നിയമസഭാ സ്പീക്കർമാരുടെ സ്റ്റാഡിങ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1995 ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവിലാണ് കൃഷിക്കു സൗജന്യ വൈദ്യുതി നൽകാനുള്ള സുപ്രധാന തീരുമാനം അദ്ദേഹം കൈക്കൊണ്ടത്. കൂടാതെ പാത്രിയാർക്കിസ് ബാവയിൽനിന്ന് യാക്കോബായ സഭയുടെ കമാൻഡർ പദവിയും ലഭിച്ചിട്ടുണ്ട്.
പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിവാദങ്ങളിൽപ്പെടാത്ത, സൗമ്യ പ്രകൃതനായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നയാളാണ് പി.പി. തങ്കച്ചനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. മന്ത്രി, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തങ്കച്ചന്റെ നിര്യാണം കോൺഗ്രസിനെ കനത്ത നഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് കൺവീനറായി പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പാർട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ട് പോകുന്നതിൽ നിർണ്ണായക ഇടപെടൽ നടത്തിയ നേതാവാണ് അദ്ദേഹം. പാർലമെന്ററി രംഗത്തും സംഘടനാരംഗത്തും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു. പിതൃതുല്യനായ നേതാവിനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ കെപിസിസി മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.