തൃശ്ശൂർ: തങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്ത് നിന്ന് ആളെ കൊണ്ട് വന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയത്തിൽ കള്ള വോട്ട് നടന്നെന്ന യുഡിഎഫ്- എൽഡിഎഫ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്.
നേതാവിന്റെ വാക്കുകൾ ഇങ്ങനെ- ‘ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽനിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും’.
അങ്ങനെ ചെയ്തെന്നുവച്ച് ഇത് കള്ളവോട്ടല്ലെന്നും ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി. മരിച്ച ആളുടെ പേരിൽ വോട്ട് ചെയ്യുക, ഒരാൾ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട് എന്ന് പറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടർപട്ടികയിൽ ചേർക്കാം. ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ട് ചേർക്കും. അതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ നിയമസഭയിൽ ഇത്തരത്തിൽ വോട്ട് ചെയ്യിപ്പിക്കാൻ ഇപ്പോൾ ഉദ്ദേശിച്ചിട്ടില്ല. ലോക്‌സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. നിയമസഭയിൽ ആ സമയത്ത് ആലോചിക്കും. ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽഡിഎഫും പലയിടങ്ങളിലും ഒന്നിക്കാറുണ്ട്. അതിൽ ധാർമിക പ്രശ്‌നങ്ങളില്ലെങ്കിൽ ഇതിലും ധാർമികതയുടെ പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ തൃശ്ശൂരിൽ സുരേഷ് ഗോപി 74682 വോട്ടിനാണ് വിജയിച്ചത്. 86 കള്ളവോട്ട് ചെയ്യുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോൺഗ്രസിന് 2024ൽ 3.27 ലക്ഷം ആയി കുറഞ്ഞു. ബാക്കി 90,000 വോട്ട് എവിടെ പോയെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.