തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. സിഎച്ച് ഹാരിസിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ. ഡോ. ഹാരിസിന്റെ നടപടി അദ്ദേഹത്തിന്റെ സ്ഥാനത്തിനു യോജിച്ചതല്ലെന്നു പറഞ്ഞ മന്ത്രി ഡോക്ടർ അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തതാണെങ്കിലും അതു തിരുത്തിയിട്ടുണ്ട്. അതോടെ ആ വിഷയം അവസാനിച്ചുവെന്നും പറഞ്ഞു.
നല്ല രീതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചിലപ്പോൾ പഞ്ഞിയോ മരുന്നോ ഉപകരണങ്ങളോ കുറഞ്ഞു എന്നുവരും, ഇല്ലെന്നു പറയുന്നില്ല, അതിന്റെ പേരിൽ ആരോഗ്യമന്ത്രിക്കെതിരെ വലിയ വിമർശനമാണ് കോൺഗ്രസ് നടത്തുന്നത്. വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ഇവർ പറയുമ്പോൾ രാജിവയ്ക്കാനാണോ മന്ത്രി ഇരിക്കുന്നതെന്നും സജി ചെറിയാൻ ചോദിച്ചു.
എന്നാൽ വിഷയത്തിൽ ഒരു തരത്തിലുള്ള പ്രതികരണവും നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് തയാറായില്ല. മാത്രമല്ല രാവിലെ പ്രതികരണം തേടി മന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നിൽ കാത്തുനിന്ന മാധ്യമങ്ങളെ കാണാത്തതുപോലെ കാറിൽ കടന്നുപോകുകയാണ് മന്ത്രി ചെയ്തത്.
അതേസമയം ഡോ. ഹാരിസിന്റെ തുറന്നുപറച്ചിൽ ശരിയാണെന്ന് ആരോഗ്യവകുപ്പിന് തന്നെ സമ്മതിക്കേണ്ടി വന്ന നിലയാണ് ഇന്നലെ ഉണ്ടായത്. വിവാദം ശക്തമായതോടെ പെട്ടെന്നു തന്നെ ഹൈദരാബാദിൽനിന്ന് ഉപകരണങ്ങൾ വിമാനമാർഗം എത്തിക്കുകയും മുടങ്ങിയ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തിരുന്നു. ഡോ.ഹാരിസിന്റെ പ്രതികരണത്തിനു പിന്നാലെ വിവിധ മെഡിക്കൽ കോളേജുകളിലെയും സർക്കാർ ആശുപത്രികളിലെയും മരുന്നുക്ഷാമം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി മൗനം പാലിക്കുന്നത്.