വാഷിങ്ടൺ: യുഎസിലെ വെസ്റ്റ് വെർജീനയിലെ നടന്ന അതിദാരുണമായ സംഭവത്തില്‍ 17 മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ എടുത്തെറിഞ്ഞ് കൊലപ്പെടുത്തി. വെസ്റ്റ് വെര്‍ജീനയിലെ ജെയ്ന്‍ ലൂവില്‍ നടന്ന സംഭവത്തില്‍, ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി 27 -കാരനായ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടാനച്ഛന്‍ എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ തലയോട്ടി പൊട്ടിയെന്നും ഡബ്യുഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സക്കറി വില്യംസ് എന്ന രണ്ടാനച്ഛന്‍ എടുത്ത് എറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ തല കട്ടിലിന്‍റെ ഫ്രെയിമിലും തറയിലും അടിച്ചാണ് പരിക്കേറ്റതെന്നും റിപ്പോര്‍ട്ടുല്‍ പറയുന്നു.
കുഞ്ഞിന് ശ്വാസമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് അടിയന്തര മെഡിക്കൽ സർവീസുകൾ വീട്ടിലെത്തി കുട്ടിയെ പരിശോധിക്കുകയും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ പരിക്കിന്‍റെ ആഘാതത്തില്‍ കുഞ്ഞ് ഒരു മണിക്കൂറിന് ശേഷം മരിച്ചതായി ഡോക്ടർമാര്‍ അറിയിച്ചു.
അതേ വീട്ടില്‍ താമസിക്കുകയായിരുന്ന കുട്ടിയുടെ മുത്തശ്ശനും മുത്തശ്സിയും കുട്ടിക്ക് ജലദോഷത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും അടുക്കളയിലൂടെ ഇഴയുമ്പോൾ തല ഇടിച്ചെന്നും കണ്ണിന് മുകളില്‍ പരിക്കേറ്റെന്നുമായിരുന്നു ആദ്യം മെഡിക്കല്‍ സംഘത്തെ അറിയിച്ചിരുന്നത്.