ലഖ്‌നൗ: ഹെയർ ട്രാൻസ്പ്ലാന്റിന് പിന്നാലെ അണുബാധയെ തുടർന്നു രണ്ട് യുവ എൻജീനിയർമാർ മരിച്ച സംഭവത്തിൽ പ്രതിയായ ദന്തഡോക്ടർ കീഴടങ്ങി. ഉത്തർപ്രദേശിലെ കാൻപുരിലെ ‘എംപയർ ക്ലിനിക്ക്’ ഉടമയായ ഡോ. അനുഷ്‌ക തിവാരിയാണ് തിങ്കളാഴ്ച കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.
ഹെയർ ട്രാൻസ്പ്ലാന്റ് നടത്തിയ എൻജിനീയർമാരായ വിനീത് കുമാർ ദുബെ, മായങ്ക് ഖട്ടിയാർ എന്നിവരുടെ മരണത്തിലാണ് ഡോ. അനുഷ്‌ക തിവാരിക്കെതിരേ പോലീസ് കേസെടുത്തത്. ബിഡിഎസ് ബിരുദധാരിയായ അനുഷ്‌ക തിവാരിയുടെ ക്ലിനിക്കിൽ നിന്ന്ഹെയർ ട്രാൻസ്പാന്റ് ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ഇരുവർക്കും അണുബാധയുണ്ടാവുകയും മരണം സംഭവിച്ചെന്നുമായിരുന്നു പരാതി.
ആദ്യ കേസിൽ കാൻപുർ സ്വദേശിയായ വിനീത് ദുബെയുടെ മരണത്തിൽ ഭാര്യ ജയ ത്രിപാഠിയാണ് ദന്തഡോക്ടർക്കെതിരേ പരാതി നൽകിയത്. കഴിഞ്ഞ മാർച്ച് 13-ന് ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയനായ വിനയ് ദുബെയ്ക്ക് ഇതിനുപിന്നാലെ അണുബാധയും വേദനയും അനുഭവപ്പെട്ടെന്നായിരുന്നു പരാതി. യുവാവിന്റെ മുഖം തടിച്ചുവീർത്തതായും ഇതിനുപിറ്റേദിവസം മരണം സംഭവിച്ചെന്നുമായിരുന്നു ആരോപണം.
പിന്നീട് വിനയ് ദുബെയുടെ മരണം വാർത്തയായതോടെയാണ് ഫറൂഖാബാദ് സ്വദേശിയായ അഖിൽ കുമാറും തന്റെ സഹോദരന്റെ മരണത്തിൽ ഇതേ ക്ലിനിക്കിനെതിരേ രംഗത്തെത്തിയത്. സഹോദരനായ മായങ്ക് ഖട്ടിയാർ ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സ തേടിയിരുന്നതായും ഇതിനുപിന്നാലെ മുഖം വീർക്കുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തെന്നും മരണം സംഭവിച്ചെന്നുമായിരുന്നു പരാതി. കഴിഞ്ഞവർഷം നവംബറിലായിരുന്നു ഈ സംഭവം. രണ്ട് മരണങ്ങളിലും പോലീസ് കേസെടുത്തതോടെ അനുഷ്‌ക തിവാരി ഒളിവിൽ പോവുകയായിരുന്നു. പിന്നീടാണ് കോടതിയിൽ കീഴടങ്ങിയത്.