കൊച്ചി: കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് അപകടം. വിഴിഞ്ഞത്തു നിന്നു പോയ ലൈബീരിയൻ കപ്പൽ ചരിഞ്ഞതായും കപ്പലിൽനിന്നു കുറച്ച് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണതായുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. അതേസമയം അപകടരമായ വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് വിവരം. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ കണ്ടെയ്നറുകൾ തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി. 6–8 വരെ കണ്ടെയ്നറുകളാണ് കടലിലേക്കു വീണതെന്നാണ് വിവരം.
അതിനാൽ ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം സംശയകരമായ വസ്തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്പർശിക്കരുതെന്നും വിവരം പോലീസിലോ 112 എന്ന നമ്പറിലോ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇന്നലെ വൈകിട്ട് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കു പോയ എംഎസ്‌സി എൽസാ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കൂടാതെ കണ്ടെയ്നറുകൾ വടക്കൻ കേരള തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അപകടം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കടൽതീരത്ത് എണ്ണപ്പാട കണ്ടാൽ സ്പർശിക്കരുതെന്നും അധികൃതർ അറിയിച്ചു. കപ്പലിൽ 24 ജീവനക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിൽ 21 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ബാക്കിയുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. നാവികസേനയുടെ ഡ്രോണിയർ ഹെലികോപ്റ്ററും കോസ്റ്റ് ഗാർഡിന്റെ 2 കപ്പലുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
വിഴിഞ്ഞത്തു നിന്ന് വിവിധ തുറമുഖങ്ങളിലേക്ക് ഇറക്കാനുള്ള കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. റഷ്യൻ വംശജനാണ് കപ്പലിന്റെ ക്യാപ്റ്റൻ. കപ്പലിൽ ഉണ്ടായിരുന്ന മറ്റുള്ളവരിൽ 20 പേർ ഫിലിപ്പീൻസുകാരും 2 പേർ യുക്രെയ്ൻകാരും ഒരാൾ ജോർജിയക്കാരനുമാണ്. കപ്പൽ അപകടത്തിൽപ്പെട്ടതായി ഇന്ന് ഉച്ചയ്ക്ക് 1.25നാണ് ഇന്ത്യൻ അധികൃതരെ വിവരം അറിയിക്കുന്നത് . അപകടത്തിൽ കപ്പൽ 26 ഡിഗ്രി ചരിഞ്ഞെന്നായിരുന്നു വിവരം.
അതേസമയം കപ്പലിലുള്ള ജീവനക്കാരെ രക്ഷിക്കാൻ ജീവൻ രക്ഷാ ഉപകരണങ്ങൾ കപ്പലിലേക്ക് ഹെലികോപ്റ്ററിൽ നിന്നും ഇട്ടുനൽകി. വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലെത്തി പിന്നീട് തൂത്തുകുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പൽ. നാവികസേനയുടെ ഡോർണിയർ ഹെലികോപ്റ്ററും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് തിരിച്ചു. കാലവർഷാരംഭത്തെ തുടർന്ന് അതിരൂക്ഷമായ കടൽക്ഷോഭത്തിൽപെട്ടാണ് കപ്പൽ അപകടത്തിൽപെട്ടതെന്നാണ് വിവരം.