ചാരുംമൂട്: വയോധികനായ പിതാവിനെ വിറക് കഷ്ണമുപയോഗിച്ച് ക്രൂമായി മർദ്ദിച്ച മകൻ പിടിയിൽ. നൂറനാട് സ്വദേശി രാമകൃഷ്ണപിള്ള (80) യെയാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മകൻ അജീഷ് (43) ക്രൂരമായി മർദ്ദിച്ചത്. മർദ്ദനശേഷം മുങ്ങിയ പ്രതിയെ പടനിലം ഭാഗത്തുനിന്നും സാഹസികമായാണ് അജീഷിനെ നൂറനാട് പോലീസ് പിടി കൂടിയത്. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിറക് കഷ്ണം കൊണ്ട് ഇയാൾ പിതാവിനെ ക്രൂരമായി മർദിക്കുകയായും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പരുക്കേറ്റ രാമകൃഷ്ണപിള്ളയെ ആശുപത്രിയിൽ എത്തിച്ചത്. മൂക്കിന് പൊട്ടലുണ്ടായിരുന്ന രാമകൃഷ്ണനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ പടനിലം ഭാഗത്ത് വച്ച് സാഹസികമായി പിടികൂടുകയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.