മയ്യനാട്: കൊല്ലം രണ്ട് വയസുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. ആദി എന്നാണ് മരിച്ച കുട്ടിയുടെ പേര്. അജീഷ്(38), സുലു (36) എന്നിവരാണ് മാതാപിതാക്കൾ. വിദേശത്ത് ജോലി ചെയ്തിരുന്ന അജീഷ് ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു.
അടുത്തയിടെ അജീഷിന് കാൻസർ സ്ഥിരീകരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കുട്ടിയ്ക്കും ജനനസമയം മുതൽ ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സകൾക്ക് ധാരാളം പണം ചെലവായിരുന്നു. ഇതെല്ലാമാണ് കുടുംബത്തെ കടക്കെണിയിലാക്കിയതെന്നാണ് വിവരം. വാടകവീട്ടിൽ അജീഷിന്‍റെ മാതാപിതാക്കൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
രാവിലെ ഉണരുന്ന പതിവ് സമയം കഴിഞ്ഞിട്ടും വാതിൽ തുറന്നില്ല. ഇതോടെ മാതാപിതാക്കൾ ചെന്ന് നോക്കിയപ്പോഴാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരം കട്ടിലിലും അതിന് സമീപത്തായി അജീഷും സുലുവും തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. മാതാപിതാക്കളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.