ഭോപാൽ∙ മധ്യ പ്രദേശിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയ ബിജെപി യുവ നേതാവിനും അനുയായിക്കുമെതിരെ കേസ്. ബിജെപി യുവ മോർച്ച സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അനിൽ ശ്രീവാസ്തവ, ഇയാളുടെ സഹായി എന്നിവർക്കെതിരെയാണ് കേസെടുത്തത്. സാഗറിലെ ബുന്ദെൽഖണ്ഡ് മെഡിക്കൽ കോളജിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
ആശുപത്രിയിൽ പുലർച്ചെ രണ്ടു മണിയോടെ ലക്ഷ്മി തിവാരി എന്ന പെൺകുട്ടിയെ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. പെൺകുട്ടി ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഫോൺകോളുകൾ വരാൻ തുടങ്ങിയതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. തുടർന്ന് രോഗിയെ എത്തിച്ച് ഡോക്ടർ പരിശോധിക്കുന്നതിനിടെ അനിൽ ശ്രീവാസ്തവയും മറ്റൊരാളും രോഗിക്കൊപ്പമെത്തി. പെൺകുട്ടിയെ ചികിത്സിക്കുന്നതിനിടെ അനിലും സഹായിയും വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അനിൽ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും തടഞ്ഞപ്പോൾ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഡോക്ടറുടെ പരാതിയിൽ പറയുന്നു.
അതേസമയം രണ്ട് പുരുഷന്മാർ തങ്ങളോട് മോശമായി പെരുമാറിയെന്ന് നഴ്സിങ് ജീവനക്കാരും പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. പ്രതിയെ പിടികൂടുന്നതുവരെ ജോലിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡോക്ടർമാരും നഴ്സുമാരും ആശുപത്രിയുടെ പ്രവേശന കവാടത്തിൽ സമരം നടത്തി. തുടർന്നു പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയ ശേഷമാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.


















































