ന്യൂഡൽഹി: മയക്കുമരുന്ന് നൽകി കൂടെക്കിടക്കുന്ന പങ്കാളിയെയടക്കം ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുകയും അതു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്യുന്ന സംഘടിത ഗ്രൂപ്പുകളെ കണ്ടെത്തിയതായി റിപ്പോർട്ട്. അന്താരാഷ്ട്ര പോലീസ് നടത്തിയ ഒരു പ്രധാന ഓപ്പറേഷനിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ ഉൾപ്പെട്ട അന്വേഷണത്തിൽ, ഓൺലൈൻ ചാറ്റ് ഗ്രൂപ്പുകൾ വഴി ഇരകളെ എങ്ങനെ മയക്കാം, പിടിയിലാകാതിരിക്കാനുള്ള മാർഗങ്ങൾ, അതിക്രമങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നതും സംബന്ധിച്ച് വിശദമായ വിവരങ്ങൾ കൈമാറിയതായും കണ്ടെത്തി.
അതേസമയം ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഇവരെ മയക്കിയ ശേഷമാണ് ബലാൽസംഗത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാക്കിയതെന്ന് യൂറോ പോളും ബ്രിട്ടന്റെ നാഷണൽ ക്രൈം ഏജൻസിയും (NCA) വ്യക്തമാക്കി. അതേസമയം പല കേസുകളിലും ഇരകൾക്ക് തങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന കാര്യം പോലും അറിയാറുപോലുമില്ല. പോലീസ് ഇവരെ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് ഇരകൾക്ക് തങ്ങൾ ഇത്തരത്തില്ല ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് എന്നു മനസിലായത്. അതുപോലെ കുറ്റാരോപിതർ പലപ്പോഴും ഇരകൾക്ക് പരിചിതരും വിശ്വസ്തരുമായ ആളുകളാണെന്നും ചില കേസുകളിൽ ഒന്നിലധികം പ്രതികൾ ചേർന്ന് കുറ്റകൃത്യം നടത്തിയതായും കണ്ടെത്തി.
ജർമ്മനിയും ബ്രിട്ടനും ചേർന്നാണ് അന്വേഷണം ആരംഭിച്ചത്. അമേരിക്ക, ബ്രസീൽ, കാനഡ, ഫ്രാൻസ്, ഹംഗറി, നെതർലാൻഡ്സ്, സ്പെയിൻ എന്നിവിടങ്ങളിലെ നിയമസംരക്ഷണ ഏജൻസികൾ ഇതിൽ സഹകരിച്ചു. ‘പ്രോജക്റ്റ് മെഡൂസ’ എന്ന പേരിൽ ഏപ്രിലിൽ ആരംഭിച്ച ഈ ഓപ്പറേഷൻ, വർധിച്ചുവരുന്ന സംഘടിത ലൈംഗിക അതിക്രമങ്ങളെ തടയുന്നതാണ് ലക്ഷ്യമിട്ടത്.
ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം 150-ലധികം പ്രതികളെയും ഇരകളെയും തിരിച്ചറിഞ്ഞു. 270-ത്തിലധികം പുതിയ അന്വേഷണങ്ങൾ ആരംഭിക്കുകയും 57 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ കൂടുതലായതിനാൽ യഥാർത്ഥ ഇരകളുടെ എണ്ണം ഇതിലും ഉയർന്നിരിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകൾ, സ്വകാര്യ ഫോറങ്ങൾ, അടച്ച ചാറ്റ് ഗ്രൂപ്പുകൾ എന്നിവ ഉപയോഗിച്ചാണ് പ്രതികൾ തമ്മിൽ ആശയവിനിമയം നടത്തിയത്. ഏത് മരുന്നുകൾ ഉപയോഗിക്കണം, എങ്ങനെ നൽകണം, പോലീസ് ശ്രദ്ധയിൽപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ എന്നിവ പങ്കുവെക്കുകയും അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
ചില കേസുകളിൽ ഇരകളെ മനുഷ്യനെന്ന നിലയിൽ കാണാതെ ‘വസ്തുവായി’ കാണുന്ന സമീപനമാണ് പ്രതികൾക്കുണ്ടായിരുന്നതെന്നും ചില അതിക്രമങ്ങൾ വർഷങ്ങളോളം തുടർന്നതായും യൂറോപോൾ വ്യക്തമാക്കി. ഇതിനോടനുബന്ധിച്ച് യൂറോപ്പിൽ ഉണ്ടായ ചില പ്രധാന കേസുകളും ശ്രദ്ധേയമാണ്.
ഫ്രാൻസിൽ 2024-ൽ ഡൊമിനിക് പെലിക്കോ തന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി അനേകം ആളുകൾക്ക് ബലാൽസംഗം ചെയ്യാൻ അവസരം ഒരുക്കിയ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ജർമ്മനിയിൽ ഒരാൾ തന്റെ ഭാര്യയെ വർഷങ്ങളോളം മയക്കി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെക്കുകയും ചെയ്തതിനായി എട്ട് വർഷത്തിലധികം ശിക്ഷ ലഭിച്ചു.
ഇംഗ്ലണ്ടും ചൈനയും ഉൾപ്പെടെ നിരവധി സ്ത്രീകളെ ലക്ഷ്യമിട്ട് മയക്കിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒരാൾക്ക് ജീവപര്യന്തം തടവും വിധിച്ചു. പോളണ്ടിൽ ടെലഗ്രാം ഗ്രൂപ്പിലൂടെ സമാന കുറ്റകൃത്യങ്ങൾക്ക് ഉപദേശം പങ്കുവെച്ച ഒരാളെയും ഈ വർഷം അറസ്റ്റ് ചെയ്തു.
ബ്രിട്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ ഉദ്യോഗസ്ഥർ ഈ കുറ്റകൃത്യങ്ങളെ തങ്ങളുടെ ജീവിതത്തിൽ കണ്ട ഏറ്റവും ഭീകരമായ അതിക്രമങ്ങളിൽ ഒന്നാണ് എന്ന് വിശേഷിപ്പിച്ചു. ഏത് പ്രായത്തിലുള്ളവർക്കും പശ്ചാത്തലത്തിലുള്ളവർക്കും ഇത്തരം കുറ്റകൃത്യങ്ങൾ സംഭവിക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. തങ്ങൾ ഇത്തരം ആക്രമണത്തിന് ഇരയായതായി സംശയിക്കുന്നവർ മുന്നോട്ട് വന്ന് പരാതി നൽകണമെന്നും അവർ അഭ്യർത്ഥിച്ചു. ‘പ്രോജക്റ്റ് മെഡൂസ’ പോലുള്ള അന്താരാഷ്ട്ര സഹകരണം ഇത്തരം ഒളിഞ്ഞുനിൽക്കുന്ന കുറ്റകൃത്യങ്ങളെ പുറത്തുകൊണ്ടുവരാൻ നിർണായകമാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

















































