കോട്ടയം: ‘‘തകഴി ഭാഗത്തുകൂടി ട്രെയിൻ വളരെ വേഗത്തിൽ ഓടിച്ചുവരികയായിരുന്നു. പെട്ടെന്നാണ് ഒരു അമ്മയും മകളും ട്രാക്കിലേക്ക് ഓടിക്കയറി വന്നത്. അപ്പോഴും ആ മകൾ അമ്മയെ പിടിച്ച് പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അമ്മ പെൺകുട്ടിയേയും വലിച്ചുകൊണ്ട് പാളത്തിലേക്കു കയറി. ഏതെങ്കിലും തരത്തിൽ അപകടം ഒഴിവാക്കാൻ ശ്രമിക്കാനുള്ള സാവകാശം പോലും ലഭിക്കുന്നതിന് മുൻപു തന്നെ അവർ ട്രെയിനിന് അടിയിൽ അകപ്പെട്ടു’’– തകഴിയിൽ അമ്മയും മകളും ജീവനൊടുക്കിയ ആലപ്പുഴ – കൊല്ലം പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണൻ പറയുന്നു. താൻ ഉച്ചത്തിൽ ഹോൺ മുഴക്കിയെങ്കിലും അവർ മാറിയില്ലെന്നും മകളുടെ പിടിവിട്ടില്ലെന്നും ലോക്കോ പൈലറ്റ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ഉച്ചയോടെയാണ് വീയപുരം പഞ്ചായത്ത് ഓഫിസ് ഹെഡ് ക്ലാർക്ക് തകഴി കേളമംഗലം വിജയഭവനത്തിൽ പ്രിയ (46), മകൾ കൃഷ്ണപ്രിയ(15) എന്നിവർ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. വിദേശത്തുള്ള ഭർത്താവുമായി അകന്നു കഴിയുന്ന പ്രിയയുടെ മാതാപിതാക്കളും ഏക സഹോദരനും നേരത്തേ മരിച്ചിരുന്നു. പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയമ്മയുടെയും മകളാണ് പ്രിയ. കുടുംബവീട്ടിൽ പ്രിയയും മകളും മാത്രമായിരുന്നു താമസം. അമ്പലപ്പുഴയിലെ സിബിഎസ്ഇ സ്കൂളിൽ വിദ്യാർഥിനിയായ കൃഷ്ണപ്രിയയ്ക്ക് പത്താം ക്ലാസിൽ ഒരു പരീക്ഷ കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. മകളുടെ പഠനം സംബന്ധിച്ച് ആശങ്കകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
അതേസമയം തകഴി ഗവ.ആശുപത്രിക്കു സമീപം അടഞ്ഞു കിടക്കുന്ന ലവൽ ക്രോസിനരികിൽ പഞ്ചായത്തോഫിസിൽ നിന്ന് പ്രിയ മകളുമൊത്ത് എത്തിയ സ്കൂട്ടർ കണ്ടെത്തി. അവിടെ നിന്ന് 50 മീറ്റർ അകലെ പാളത്തിൽ ഇവർ നിൽക്കുമ്പോഴാണ് ട്രെയിൻ തട്ടിയത്. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു സംഭവം.
ഇന്നലെ കൃഷ്ണപ്രിയ അമ്മയ്ക്കൊപ്പം പഞ്ചായത്ത് ഓഫിസിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് അത്യാവശ്യമായി ഒരിടത്തു പോകാനുണ്ടെന്നു പറഞ്ഞ് ഊണു പോലും കഴിക്കാതെയാണു പ്രിയ മകളുമൊത്ത് ഇറങ്ങിയതെന്നു സഹപ്രവർത്തകർ പറഞ്ഞു. അതേസമയം തട്ടിപ്പിനിരയായി പ്രിയയ്ക്കു വൻതുക നഷ്ടപ്പെട്ടതായി കാണിച്ച് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.