പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതിലും വീണാ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി വീണ്ടും ഊട്ടിയുറപ്പിച്ച് വ്യക്തമാക്കി എ പദ്കുമാർ. സിപിഎം സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിലെ നിലപാട് ആവർത്തിച്ചത്. എന്തുവന്നാലും അച്ചടക്ക നടപടി നേരിട്ടാലും താൻ സിപിഎം വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എ. പദ്കുമാറിന്റെ വാക്കുകൾ ഇങ്ങനെ-
‘ഞാൻ സിപിഎം തന്നെയാണ്. സിപിഎമ്മിന്റെ സംഘടനാവിഷയങ്ങളിലുണ്ടായ എന്റെ മാനസികവിഷമം പറഞ്ഞെന്നേയുള്ളൂ. സിപിഎമ്മിനെ സംബന്ധിച്ച് രാഷ്ട്രീയവും സംഘടനാപരവുമായ നിലപാട് സ്വീകരിക്കുമ്പോൾ രാഷ്ട്രീയകാര്യങ്ങളിൽ പാർട്ടി തന്നെയാണ് ശരി. ഞാൻ സിപിഎം വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ല.
പത്തനംതിട്ടയിൽനിന്ന് കെപി ഉദയഭാനുവും രാജുഎബ്രഹാമും സംസ്ഥാന സമിതിയിൽവരുന്നു. നമുക്കാർക്കും അതിൽ തർക്കമില്ല. പക്ഷേ, ഇന്നുവരെ സംഘടനാരംഗത്ത് ഒരുകാര്യവും ചെയ്യാത്തയാളാണ് വീണാ ജോർജ്. അവരെ ഇവിടെ സ്ഥാനാർഥിയാക്കാൻ നമ്മൾ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണ്. അങ്ങനെയൊരാൾ രണ്ടുതവണ എംഎൽഎയാകുന്നു. പെട്ടെന്ന് മന്ത്രിയാകുന്നു. അവർ കഴിവുള്ള സ്ത്രീയാണ്. പക്ഷേ, അവരെപ്പോലെ ഒരാളിനെ പാർലമെന്ററിരംഗത്തെ പ്രവർത്തനം മാത്രം നോക്കി സിപിഎമ്മിലെ ഉന്നതഘടകത്തിൽ വയ്ക്കുമ്പോൾ സ്വഭാവികമായും ഒട്ടേറെപേർക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. അത് തുറന്നുപറയാൻ ഒരാളെങ്കിലും വേണമല്ലോ. അതുകൊണ്ട് ഞാൻ തുറന്നുപറഞ്ഞെന്നേയുള്ളൂ, വേറെയൊന്നുമില്ല.
ഗുരുവായൂരില്‍ ഇന്ന് ആനയോട്ടം, പത്താംനാള്‍ ക്ഷേത്രോത്സവം; മുന്‍നിരയില്‍ ഓടുന്നത് ഈ മൂന്ന് ആനകള്‍
പാർട്ടി ഘടകത്തിലാണ് എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്. ഇന്നലെ എന്റെ ഫെയ്‌സ്ബുക്കിലാണ് അഭിപ്രായം പറഞ്ഞത്. അതുകൊണ്ട് പാർട്ടി എന്ന നിലയ്ക്ക് അവർ ഞാൻ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കട്ടെ. ഞാൻ ചെയ്ത തെറ്റിന് സ്വാഭാവികമായും ശിക്ഷയുണ്ടാകുമല്ലോ. അച്ചടക്ക നടപടിയുണ്ടായില്ലെങ്കിൽ ഇത് കമ്യൂണിസ്റ്റ് പാർട്ടിയല്ലല്ലോ. അത് എനിക്ക് മാത്രമല്ല, മറ്റുള്ളവർക്കും ബാധകമാകണം.
അതേസമയം അച്ചടക്ക നടപടി നേരിട്ടാലും പാർട്ടിയിൽ തന്നെ തുടരുമെന്നും പത്മകുമാർ വ്യക്തമാക്കി. പാർട്ടി വിട്ടുപോയാക്കാമെന്ന സൂചനകളുടെ ആവശ്യമില്ല. 15-ാം വയസിൽ എസ്എഫ്ഐയുടെ പ്രവർത്തകനായാണ് വരുന്നത്. നാളിതുവരെ അതിന് മാറ്റമുണ്ടായിട്ടില്ല. ഇപ്പോൾ 52 വർഷമായി. ഇനിയിപ്പോൾ വയസ്സാംകാലത്ത് വേറെയൊരു പാർട്ടി നോക്കാൻ ഞാനില്ല. ഞാൻ സിപിഎം ആയിരിക്കും. പാർട്ടി ആശയങ്ങളിലും നിലപാടിലും മാറ്റംവരുത്താൻ ആഗ്രഹിക്കുന്നില്ല. പാർട്ടി അംഗത്വത്തോടെ ഇവിടെ നിൽക്കണമെന്നാണ് ആഗ്രഹം. അത് പാർട്ടി അനുവദിക്കുകയാണെങ്കിൽ നിൽക്കും. എന്റെ 52 വർഷത്തെക്കാൾ വലുതാണ് അവരുടെ 9 വർഷം. അവർ എന്നെക്കാൾ ഒരുപാട് കഴിവുള്ള സ്ത്രീയാണ്. അതുകൊണ്ടാണെന്ന് കരുതുന്നു. മാറ്റിനിർത്തിയതിൽ മറ്റുകാര്യങ്ങളൊന്നുമില്ല. ബാക്കി കാര്യങ്ങൾ ആലോചിച്ചിട്ട് പറയാം’, പദ്മകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിൽ പുതിയ സംസ്ഥാന സമിതിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ‘ചതിവ്, വഞ്ചന, അവഹേളനം. 52 വർഷത്തെ ബാക്കിപത്രം. ലാൽസലാം’ എന്ന് എ. പദ്മകുമാർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതും വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെ ഫെയ്സ് ബുക്ക് പോസ്റ്റുനായി രംഗത്തെത്തുകയായിരുന്നു.