തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പുലർച്ചെയെത്തി അഴിപ്പിച്ച് പോലീസ്. ടാർപോളിൻ കെട്ടി അതിനുതാഴെ പായ വിരിച്ചുകിടന്ന് ഉറങ്ങുകയായിരുന്ന ആശാ പ്രവർത്തകരെ പുലർച്ചെ മൂന്നുമണിയോടെ വിളിച്ചുണർത്തിയാണ് പോലീസ് ടാർപോളിൻ അഴിപ്പിച്ചത്. ആശാപ്രവർത്തകർ ഈ പ്രവൃത്തി ചോദ്യം ചെയ്തെങ്കിലും പോലീസുകാർ വഴങ്ങിയില്ല. രാവിലെ സമരക്കാർ വീണ്ടും പന്തലിൽ ഷീറ്റ് വലിച്ചുകെട്ടി. ഷീറ്റ് അഴിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരം 21ാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ തിങ്കളാഴ്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. സമരം നിയമസഭയിൽ ചർച്ച ചെയ്യുന്ന ദിവസം കൂടിയാണ് നാളെ.
കൂടാതെ നിയമസഭാ മാർച്ച് നടക്കുന്ന വേളയിൽ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കുമെന്നാണു വിവരം. സർക്കാർ തള്ളിക്കളഞ്ഞാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു സമര സ്ഥലത്തേക്കു നീങ്ങാനാണു സാധ്യത. നാടകീയ രംഗങ്ങളിലൂടെ സമരത്തിനു കൂടുതൽ പിന്തുണ ഉറപ്പാക്കാതെ ഇന്നു തന്നെ രമ്യമായ പരിഹാരം കാണണമെന്ന അഭിപ്രായം സർക്കാരിൽ ചിലർക്കുണ്ട്.