ദുബായ്: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം. ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി പ്രകടനത്തോടെ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ തുടക്കം. ഗിൽ പുറത്താകാതെ 129 പന്തിൽ 101 റൺസെടുത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസിന് ഓൾ ഔട്ടായിരുന്നു. അവസാന നിമിഷംവരെ പിടിച്ചുനിന്ന തൗഹീദ് ഹൃദോയ് സെഞ്ചുറിയും (100) ജാകെർ അലി അർദ്ധ സെഞ്ചുറിയും നേടി. മറ്റു ബാറ്റർമാർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. ബോളിങ്ങിൽ അഞ്ചുവിക്കറ്റുകൾ പിഴുത് ഷമി നെടുന്തൂണായപ്പോൾ ബാറ്റിങ്ങിൽ അത് ശുഭ്മാൻ ഗിൽ ഏറ്റെടുക്കുകയായിരുന്നു.
ഷമിയുടെ വിക്കറ്റ് വേട്ട തുടങ്ങി, ബംഗ്ലദേശിനെതിരെ അഞ്ച് വിക്കറ്റ്, ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടം
ഇന്ത്യയ്ക്കായി ഹർഷിത് റാണ മൂന്നും അക്‌സർ പട്ടേൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ബംഗ്ലാദേശ് നായകൻ ഷാന്റോ, സൗമ്യ സർക്കാർ, മുഷ്ഫിഖർ റഹീം എന്നിവർ പൂജ്യരായാണ് മടങ്ങിയത്. ഇതിനിടെ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഉറപ്പിച്ച ഹാട്രിക് നിർഭാഗ്യം കൊണ്ട് അക്ഷർ പട്ടേലിന് നഷ്ടമായി. രണ്ടാം പന്തിൽ നിലയുറപ്പിച്ച തൻസീദ് ഹസ്സനെ(25) കീപ്പറുടെ കൈകളിലെത്തിച്ച അക്ഷർ തൊട്ടടുത്ത പന്തിൽ മുഷ്ഫിഖർ റഹീമിനെയും അതേ മാതൃകയിൽ പുറത്താക്കി. ഹാട്രിക് പന്ത് ജാക്കർ അലിയുടെ ബാറ്റിൽ നിന്ന് സ്ലിപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കൈകളിലേക്ക്. ആഘോഷം തുടങ്ങിയ ഇന്ത്യൻ താരങ്ങളെ നിരാശയിലാഴ്ത്തി രോഹിത്ത് അനായാസ ക്യാച്ച് നഷ്ടമാക്കി. ഇതോടെ ചാമ്പ്യൻസ് ട്രോഫിയിൽ ഹാട്രിക് എന്ന അപൂർവ്വതയാണ് അക്ഷറിന് നഷ്ടമായത്. ആദ്യ ഓവറിൽ ഓപ്പണർ സൗമ്യ സർക്കാറിനെ മുഹമ്മദ് ഷമിയും രണ്ടാം ഓവറിൽ ക്യാപ്റ്റൻ നജ്മുൽ ഹുസൈനെ ഹർഷിത് കോലിയുടെ കൈകളിലെത്തിച്ചും മടക്കി.
ജഡേജ, കുൽദീപ്, അക്ഷർ പട്ടേൽ എന്നീ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. രണ്ടാം പേസറായി ഹർഷിത് റാണയെ ഉൾപ്പെടുത്തിയപ്പോൾ അർഷദീപിന് അവസാന ഇലവനിൽ ഇടംകിട്ടിയില്ല. കെഎൽ രാഹുലാണ് വിക്കറ്റ് കീപ്പർ.