തിരുവനന്തപുരം: സംസാരശേഷിയില്ലാത്ത കുട്ടി കിണറ്റില്‍ വീണുമരിച്ചു. നേമം കുളക്കുടിയൂര്‍ക്കോണത്ത് വീട്ടുമുറ്റത്തെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണാണ് അഞ്ചു വയസുകാരന്‍ മരിച്ചത്. സുമേഷ് – ആര്യ ദമ്പതികളുടെ മകൻ ധ്രുവൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പാവക്കുട്ടിയെ തെരയുന്നതിനിടെ കുട്ടി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിക്ക് സംസാരശേഷിയില്ലാത്തതിനാൽ കിണറ്റിൽ വീണത് ആരും അറിഞ്ഞില്ല.
മകനെ കാണാത്തതിനെത്തുടർന്ന് അമ്മ ആര്യ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ വീണനിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഒരാഴ്ച മുൻപ് ധ്രുവൻ തന്‍റെ പാവക്കുട്ടിയെ കിണറ്റിലെറിഞ്ഞിരുന്നു. അതെടുക്കാനായിരിക്കാം കുഞ്ഞ് കസേര വലിച്ചിട്ട് കിണറിലെത്തി നോക്കിയതെന്നാണ് സംശയിക്കുന്നത്. അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിൽ ഈ പാവക്കുട്ടിയും കിട്ടി.
വെള്ളിയാഴ്ച വൈകീട്ട് നഴ്‌സറി വിട്ടുവന്നശേഷം വീട്ടുമുറ്റത്ത് രണ്ടുവയസുള്ള സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ധ്രുവൻ. ഈ സമയം പെയിന്‍റിങ് തൊഴിലാളിയായ അച്ഛൻ സുമേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു.
തുണി അലക്കിയതിന് ശേഷം അമ്മ ആര്യ വന്നു നോക്കിയപ്പോഴാണ് ധ്രുവനെ കാണാനില്ലെന്ന് മനസിലായത്. തെരച്ചിലിൽ കിണറിന് സമീപത്ത് കസേര കണ്ടതിനെ തുടർന്നാണ് കിണറ്റിൽ പരിശോധിച്ചത്. കുട്ടി കസേരയിൽ കയറിനിന്ന് കൈവരിക്ക് മുകളിലൂടെ എത്തി നോക്കിയതാകാമെന്നാണ് സംശയിക്കുന്നത്. ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റിൽ കിടന്നു.
അഗ്നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ധ്രുവൻ വീടിന് സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്.